ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ ഉപയോഗം കേഴ്വിശക്തിയെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

വാഷിംഗ്ടണ്‍ : ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ അമിതമായ ഉപയോഗം ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും പില്‍ക്കാലത്ത് കേള്‍വി തടസ്സത്തിന് കാരണമാകുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ആരോഗ്യത്തിന് സുരക്ഷിതമെന്ന് കരുതുന്ന 70 ഡെസിബെല്‍ ശരാശരിക്കും മുകളിലാണെന്നും പഠനത്തില്‍ പറയുന്നു. കുട്ടികളെ സംബന്ധിച്ച്‌ അവരുടെ ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ച പൂര്‍ണമായിട്ടുണ്ടാവില്ല. ഇത് ഭാവിയില്‍ കേള്‍വി തകരാറിന് കാരണമാകും. കുട്ടികള്‍ക്ക് ഭാവിയില്‍ പഠനത്തിനും സമൂഹവുമായി ഇടപഴകുന്നതിനും ശരിയായ കേള്‍വി ശക്തി അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. സ്വാഭാവിക കേള്‍വി ശക്തിയുടെ പ്രശ്‌നങ്ങള്‍ ആശയവിനിമയ പ്രശ്‌നങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, അപകട സാധ്യതകള്‍, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു.
ഹെഡ്‌ഫോണ്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സിസ്റ്റം ആണ് ചെറുപ്പക്കാരും കുട്ടികളും അധികമായി ഉപയോഗിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷന്‍ ആന്റ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്ന 85 ഡെസിബെല്‍ പരിധി സുരക്ഷിതമാണെന്നാണ്. മുതിര്‍ന്നവരായ ഫാക്ടറി ജോലിക്കാര്‍, വലിയ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ എന്നിവരെ ഈ ശബ്ദം കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികളില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പഠനം പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന 180ാം അകോസ്റ്റിക് സൊസൈറ്റി ഓഫ് അമേരിക്കയുടെ സമ്മേളനത്തില്‍ പെഴ്‌സനല്‍ ഓഡിയോ സിസ്റ്റത്തില്‍ നിന്നുള്ള ശബ്ദത്തിന് സുരക്ഷിതമായ മാനദണ്ഡം കൊണ്ടുവരണമെന്ന് വിദഗ്ധരായ ഡാനിയല്‍ ഫിങ്ക്, ജാന്‍ മേയ്‌സ് എന്നിവര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മധ്യവയസ്സിലെത്തുമ്ബോള്‍ വരും തലമുറക്ക് കേള്‍വി ശക്തിക്ക് കാര്യമായ തകരാര്‍ സംഭവിക്കുമെന്നും ഇവര്‍ പറഞ്ഞു.
50 ശതമാനത്തിലധികം ശബ്ദത്തില്‍ ദിവസേന ഒരു മണിക്കൂറിലധികം അഞ്ച് വര്‍ഷമായി പെഴ്‌സനല്‍ ഓഡിയോ സിസ്റ്റം ഉപയോഗിക്കുന്നവരില്‍ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. 85 ഡെസിബല്‍ വരെയുള്ള ശബ്ദം കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സുരക്ഷിതമാണെന്നുള്ള അടുത്തിടെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളിനെയും വിദഗ്ധര്‍ തള്ളിക്കളഞ്ഞു. ഇത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Related posts

Leave a Comment