ചരിത്രനേട്ടം: എസ്എസ്എല്‍വി ഡി2 ദൗത്യം വിജയം; 750 വിദ്യാര്‍ഥിനികളുടെ സ്വപ്‌നസാക്ഷാത്കാരം

ചെന്നൈ :  രാജ്യം പുതിയതായി നിർമിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിന്റെ (എസ്എസ്എൽവി) രണ്ടാം ദൗത്യം പരിപൂർണ വിജയം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 9.18നാണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്.

വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളിൽ ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.

എസ്എസ്എൽവി ഡി2 വിജയം നിർണായകമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. വീഴ്ചയിൽ പാഠം പഠിച്ചു. പരിശ്രമം വിജയം കണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്–1, ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ്

ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്.

ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാൽ അതിസൂക്ഷ്മമായ പരിശോധനകൾ അടക്കം പൂർത്തിയാക്കിയാണു റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ചത്.

മിതമായ നിരക്കില്‍ വ്യാവസായിക വിക്ഷേപണങ്ങള്‍ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവ എസ്എസ്എല്‍വി വികസിപ്പിച്ചത്.

500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ വഹിക്കാന്‍ ഈ റോക്കറ്റിനാകും. കഴിഞ്ഞ ഓഗസ്റ്റ് 07നാണ് എസ്എസ്എല്‍വിയുടെ പ്രഥമ വാഹനമായ ഡി1 വിക്ഷേപിച്ചത്.

ഐഎസ്ആര്‍ഒയുടെ ഇഒഎസ്2 ഉപഗ്രഹവും വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ആസാദിസാറ്റും വഹിച്ചുള്ള വിക്ഷേപണം പരാ‍ജയമായിരുന്നു. സെന്‍സറുകളുടെ തകരാറായിരുന്നു കാരണം.

Related posts

Leave a Comment