കൃപാലയം അന്തേവാസികളുമായി സ്നേഹം പങ്കിട്ടു മടങ്ങിയത് അന്ത്യയാത്രയായി; കണ്ണൂരിനെ നടുക്കി അഞ്ചുപേരുടെ ജീവൻ നഷ്ടപ്പെട്ട വാഹനാപകടം

കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളെ നടുക്കത്തിലാഴ്ത്തി അഞ്ചു പേരുടെ ജീവൻ കവർന്നെടുത്ത വാഹനാപകടം.

ചെറുകുന്ന് പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.

കാസർകോട് ഭീമനടിയിലേക്ക് പോവുകയായിരുത്ത കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ(52) ഭാര്യ അജിത (33) അജിതയുടെ പിതാവ് കൃഷ്ണൻ (65) ചെറുമകൻ ആകാശ് (ഒൻപത്) കാലിച്ചാനടുക്കത്തെ കെഎൻ പത്മകുമാർ (69) എന്നിവരാണ് മരിച്ചത്.

പാപ്പിനിശേരി – പിലാത്തറ കെഎസ്ടിപി റോഡിൽ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.

ചരക്കു ലോറിയുടെ പിന്നിലിടിച്ചു നിയന്ത്രണം വിട്ട കാർ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പുരുഷൻമാരും സ്ത്രീയും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യാത്രാമധ്യേയാണ് മരിച്ചത്.

പൂർണമായും ലോറിക്ക് അടിയിൽപ്പെട്ട കാർ ഏറെ നേരത്ത ശ്രമഫലമായാണ് പുറത്തേക്ക് എടുക്കാൻ കഴിഞ്ഞത്. ലോറി പുറകോട്ടെടുത്ത് നീക്കി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് കൃപാലയം ഹോസ്റ്റലിൽ അന്തേവാസികളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

കമ്മാടം മണാട്ടിക്കവലയിലെ റൈസ് മിൽ ഉടമയാണ് മരിച്ച സുധാകരൻ.

കോഴിക്കോട് കൃപാലയം അന്തേവാസികൾക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു സുധാകരന്‍റെ കുടുംബവും പത്മകുമാറും.

അവിടെ കഴിയുന്ന ബന്ധുവിനെ എല്ലാ മാസവും സുധാകരന്‍റെ വാഹനത്തിൽ പോയാണ് സന്ദർശിക്കാറുള്ളത്.

തിങ്കളാഴ്ച്ചയും കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം രാവിലെയാണ് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

മടക്കയാത്രയിലാണ് രാത്രി പത്തുമണിയോടെ ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപത്തു വെച്ചു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ കാർ ഏതാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ലോഹ കൂമ്പാരമായി മാറി.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മറ്റു വാഹനങ്ങളിൽ കയർ കെട്ടി വലിച്ച് കാർ നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അര മണിക്കൂറോളമെടുത്ത് കാർ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തപ്പോഴെക്കും നാലു പേരും മരിച്ചിരുന്നു

അതീവ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മധ്യേയാണ് മരിച്ചത്.

വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ എസിപി സിബി ടോമും കണ്ണപുരം പോലിസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.