ബെംഗളൂരുവിൽ കൊല്ലപ്പെട്ടതിൽ മലയാളിയും; സുബ്രഹ്മണ്യന്‍റെ നിലവിളി കേട്ടെത്തിയ വിനുകുമാറിനെയും വെട്ടി ഫെലിക്സ്; ടെക് കമ്പനി എംഡിയെയും സിഇഒയെയും കൊലപ്പെടുത്തിയത് മുൻജീവനക്കാരൻ

ബെംഗളൂരു: ബെംഗളൂരുവിൽ ടെക് കമ്പനി എംഡിയും സിഇഒയും കൊല്ലപ്പെട്ട സംഭവത്തിൽ വിശദാംശങ്ങൾ പുറത്ത്.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്‍റെ പകയും, താൻ തുടങ്ങിയ സ്റ്റാർട്ടപ്പിന് ഈ കമ്പനി ഭീഷണിയാകുമോയെന്ന സംശയവുമാണ് ഫെലിക്സിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എംഡി ഫനീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ എന്നിവരാണ് ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ടത്.

ഈ കമ്പനിയിലെ മുൻ ജീവനക്കാരനാണ് പ്രതിയായ ഫെലിക്സ്. കൊല്ലപ്പെട്ട വിനുകുമാർ കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്.നോർത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് എയ്റോണിക്സ് മീഡിയ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.

ഈ കെട്ടിടത്തിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ജോക്കർ ഫെലിക്സ് എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഫെലിക്സ് ഉൾപ്പെടെ മൂന്നംഗം സംഘമാണ് ഓഫീസിലേക്ക് എത്തിയത്.

ഫെലിക്സും സുബ്രഹ്മണ്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്ന് പിരിഞ്ഞതിന് പിന്നാലെ ഫെലിക്സ് സ്വന്തമായി കമ്പനി തുടങ്ങിയിരുന്നു.

ഇതോടെ ഇവർ ബിസിനസ് ശത്രുക്കളാവുകയും ചെയ്തു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ഫെലിക്സ് ഓഫീസിലെത്തിയാണ് ഇരുവരെയും വെട്ടുന്നത്. കത്തിയും വാളും ഉപയോഗിച്ചായിരുന്നു അക്രമം.

ഒരു ബൈക്കിലാണ് ഫെലിക്സും മറ്റു രണ്ടുപേരും സംഭവസ്ഥലത്തേക്ക് എത്തുന്നത്. സുബ്രഹ്മണ്യത്തെ കാണാനായിരുന്നു ഇവർ വന്നത്. അൽപ്പസമയം കാത്തിരുന്നശേഷമാണ് ഇവർ കണ്ടുമുട്ടിയത്.

കുറച്ച് നേരം ഇരുവരും സംസാരിച്ചിരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫെലിക്സ് കത്തിയെടുത്ത് ആക്രമിക്കുന്നത്.

സുബ്രഹ്മണ്യത്തിന്‍റെ നിലവിളി കേട്ടാണ് വിനുകുമാർ ഓടിയെത്തുന്നത്. ഇതോടെ ഫെലിക്സും സംഘവും ഇയാൾക്കെതിരെയും തിരിഞ്ഞു. അക്രമം നടക്കുമ്പോൾ ഓഫീസിൽ 10 ജീവനക്കാർ ഉണ്ടായിരുന്നു.

കൊലപാതകത്തിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തിയാണ് ഫെലിക്സും സംഘവും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഫെലിക്സ് ടിക്ടോക് താരമാണെന്നും പോലീസ് പറയുന്നു.

ജോക്കർ ഫെലിക്സ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇയാൾ അറിയപ്പെടുന്നത്.

Related posts

Leave a Comment