ഫ്രീഡം ആണ് ഒരു കലാകാരന് ഏറ്റവും അത്യാവശ്യം, അത് ജീത്തു തന്നിരുന്നു; റാണിക്കു വേണ്ടി മാത്രമല്ല, ജോര്‍ജ്കുട്ടിക്കു വേണ്ടിയും പാട്ട് ചെയ്തിരുന്നു, പക്ഷേ’; ദൃശ്യം 2 സംഗീതസംവിധായകന്‍ പറയുന്നു

ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ മുന്നേറുമ്ബോള്‍ റാണിയുടെ ജീവിതം വരച്ചിടുന്ന ‘ഒരേ പകല്‍’ എന്ന ഗാനം കൂടി പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ആശങ്കയുടെ നിഴലില്‍ ജീവിക്കുന്ന റാണി എന്ന വീട്ടമ്മയുടെ നിസഹായതയും ജീവിതത്തിലെ അനിശ്ചിതത്വവും ഒരു പാട്ടിലൂടെ പ്രതിഫലിപ്പിക്കുകയാണ് അനില്‍ ജോണ്‍സണ്‍ എന്ന പ്രതിഭാധനനായ സംഗീത സംവിധായകന്‍.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനം സൊനോബിയ സഫര്‍ ആണ് ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഈ ഗാനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ജീത്തു ജോസഫ് എന്ന സംവിധായകനു തന്നെയാണെന്നു പറയുകയാണ് അനില്‍ ജോണ്‍സണ്‍.

‘ദൃശ്യം 2ലെ മ്യൂസിക് നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ജീത്തുവിനാണ്. ജീത്തു എനിക്ക് സ്ക്രിപ്റ്റ് അയച്ചു തന്നു, അനിലിന് എന്താണ് തോന്നുന്നത് അങ്ങനെ ചെയ്യൂ എന്നു പറഞ്ഞു. ഫ്രീഡം ആണ് ഒരു കലാകാരന് ഏറ്റവും അത്യാവശ്യം, അത് ജീത്തു തന്നിരുന്നു. ജീത്തുവിന്റെ സ്ക്രിപ്റ്റ് സമ്ബൂര്‍ണമാണ്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിലെ ഓരോ ചെറിയ സവിശേഷത പോലും അതില്‍ എഴുതി വച്ചിട്ടുണ്ട്. ‌

നമുക്ക് ഒരു കഥയുടെ സമ്ബൂര്‍ണ്ണ വിവരണം കിട്ടുമ്ബോള്‍ കമ്ബോസ് ചെയ്യാന്‍ വളരെ എളുപ്പമാണ്. സിനിമയെപ്പറ്റി വളരെ വിശാലമായ ഒരു വിവരണം ജീത്തു തന്നിരുന്നു. ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു ജോര്‍ജ്കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഓരോ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നു. ഒരു വര്‍ക്ക് തുടങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും.

എവിടെ സ്പീഡ് കൊടുക്കണം എവിടെ സ്ലോ ആകണം, എവിടെ ബാക്ഗ്രൗണ്ട് സ്കോര്‍ കൊടുക്കണം അങ്ങനെയുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്താണ് ഒരു പാട്ടു ചെയ്യുന്നത്. ഞാന്‍ ജീത്തുവിനൊപ്പം എട്ടോളം സിനിമകള്‍ ചെയ്തു. അത്രയും അടുപ്പമുണ്ട് ഞങ്ങള്‍ തമ്മില്‍. ജീത്തു മനസ്സില്‍ ഉള്‍ക്കൊള്ളുന്ന കഥയുടെ വൈബ് എനിക്ക് കിട്ടാറുണ്ട്.

അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ബാക്ഗ്രൗണ്ട് സ്കോറിനെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കും. അഭിനേതാക്കള്‍ അവരുടെ ഭാഗം ചെയ്തു കഴിയുമ്ബോള്‍ നമുക്ക് കൂടുതല്‍ വ്യക്തത കിട്ടും. യഥാര്‍ഥത്തില്‍ നമ്മളെ പ്രചോദിപ്പിക്കുന്നതും അവരാണ്.

നമ്മുടെ വീട്ടിലെ സ്ത്രീകളെപ്പറ്റി നമ്മള്‍ ഓര്‍ക്കാറുണ്ടോ, അതിനെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ എന്ന് ജീത്തു പറഞ്ഞു. ഞാന്‍ എനിക്ക് അടുപ്പമുള്ള സ്ത്രീകളെ നിരീക്ഷിച്ചു നോക്കി. എന്റെ ഭാര്യയും എന്റെ മാനേജരും പിന്നെ പാട്ടു പാടിയ സൊനോബിയയും ഒക്കെയാണ് ഞാന്‍ കണ്ടു പരിചയിച്ച സ്ത്രീകള്‍. അവരെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അവരുടെ ജീവിതത്തിലെ പ്രയാസങ്ങളും അവരുടെ ഏകാന്തതയും പ്രതിസന്ധിഘട്ടങ്ങളുമൊക്കെ കണ്ടു മനസ്സിലാക്കാന്‍ സാധിച്ചു. അവരെ നിരീക്ഷിച്ച്‌ അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ പാട്ട് ചെയ്തത്.

എന്റെ ഭാര്യ ഞാന്‍ ജോലി ചെയ്യുന്ന സമയത്തു വീട്ടില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒന്നും അറിയിക്കാറില്ല. അവരെല്ലാം ഒരുപാട് കാര്യങ്ങള്‍ ഒറ്റയ്ക്കു ചെയ്യുന്നുണ്ട്. എന്റെ മാനേജര്‍ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ജോലിക്കാര്യങ്ങള്‍ നോക്കാറുണ്ട്. ഞാന്‍ പാട്ടു ചെയ്തിട്ട് ഇവരെയൊക്കെയാണ് കേള്‍പ്പിച്ചത്. അവര്‍ക്കെല്ലാം ആ പാട്ട് ഇഷ്ടപ്പെട്ടു. അവര്‍ക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നു.

അങ്ങനെയാണ് എനിക്ക് ഈ പാട്ട് ജീത്തുവിനെ കേള്‍പ്പിക്കാന്‍ ധൈര്യമുണ്ടായത്. ദൃശ്യം ഒന്നാം ഭാഗത്തിലെ മ്യൂസിക്കും ചെയ്തിരുന്നതുകൊണ്ടു മീന എന്ന കഥാപാത്രം അനുഭവിക്കുന്ന ട്രോമാ എനിക്ക് അറിയാമായിരുന്നു. ആറ് വര്‍ഷം കഴിഞ്ഞപ്പോഴേക്കും മീനയുടെ ജീവിതത്തില്‍ ഒരു നിസംഗത ബാധിച്ചിരുന്നു.

ഭാവി എന്താണെന്ന് അറിയില്ല. പണം ഉണ്ടായി, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. പക്ഷേ സന്തോഷമില്ല. ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ, ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള കുറ്റബോധം ഇതെല്ലം പേറി ജീവിക്കുന്ന ഒരു വീട്ടമ്മയുടെ മനസ്സിനെ വരച്ചിട്ടാണ് ഈ പാട്ടു ചെയ്തത്.

ദൃശ്യത്തിനു വേണ്ടി ഞങ്ങള്‍ ഒരുപാട് ഈണങ്ങള്‍ ചെയ്തു നോക്കിയിരുന്നു. ജോര്‍ജ്കുട്ടികുട്ടിയുടെ ആംഗിളിലും പാട്ടു ചെയ്തു നോക്കി. പക്ഷെ ഒടുവില്‍ ഈ പാട്ടു മതി എന്നു തീരുമാനിക്കുകയായിരുന്നു. ജോര്‍ജ്കുട്ടിയുടെ ആംഗിളില്‍ ഒരു പാട്ട് നജീമിനെ വച്ച്‌ ഞാന്‍ ചെയ്തിരുന്നു. പക്ഷെ സിനിമയില്‍ അതിന്റെ ആവശ്യമില്ലായിരുന്നു.

പാട്ടുകള്‍ വെറുതെ തിരുകിക്കയറ്റാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. കഥ ആവശ്യപ്പെടുന്നെങ്കില്‍ മാത്രം പാട്ടു ചെയ്യുക അങ്ങനെയൊരു പോളിസിയാണ് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഉണ്ടായിരുന്നത്. റാണിയുടെ മാനസികാവസ്ഥ തുറന്നു കാണിക്കാന്‍ പറ്റുന്ന ഒരു പാട്ടായിരുന്നു ഇവിടെ വേണ്ടത്.

അതു തന്നെയാണ് ഇവിടെ ചെയ്തത്. ജീത്തുവിന് ആവശ്യമുള്ളതാണ് ഞാന്‍ കൊടുത്തത്. ജീത്തുവിനൊപ്പം പ്രവര്‍ത്തിക്കുമ്ബോള്‍ വളരെ മികച്ച അനുഭവമാണ് ലഭിക്കുക.

അതുപോലെ ഈ പാട്ട് എന്നെ ഏല്‍പ്പിച്ചതില്‍ ജീത്തുവിനോടും ലാലേട്ടനോടും ഈ സിനിമക്കായി പ്രവര്‍ത്തിച്ച എല്ലാവരോടും കടപ്പാടും സ്നേഹവും അറിയിക്കുന്നു.

Related posts

Leave a Comment