അന്നമ്മയെ തലയ്ക്കടിച്ച് മൃഗീയമായി കൊന്നു; 12 വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍

തൊടുപുഴ : കട്ടപ്പന കൈപ്പറ്റയില്‍ അന്നമ്മയെ (50) 12 വര്‍ഷം മുന്‍പ് തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഈട്ടിത്തോപ്പ് തേക്കുംകാനം ഭാഗത്ത് പതാലില്‍ പ്ലാവില്‍ വീട്ടില്‍ ഗിരീഷ് (38) നെ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.

2008 ഓഗസ്റ്റ് രണ്ടിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. അന്നമ്മയെ തലയ്ക്കടിച്ചു മാരകമായി പരുക്കേല്‍പിച്ച്‌ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കട്ടപ്പന പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചിരുന്നില്ല.
ആക്‌ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കെ.കെ.ജയചന്ദ്രന്‍ എംഎല്‍എയുടെ അപേക്ഷ പ്രകാരം 2008 ഒക്ടോബറില്‍ കേസിന്റെ തുടര്‍ അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ചിനെ സര്‍ക്കാര്‍ ഏല്‍പിച്ചു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി അനവധി ആളുകളെ ചോദ്യം ചെയ്യുകയും സംശയിക്കപ്പെട്ട 19 വ്യക്തികളെ സംബന്ധിച്ച്‌ വിശദമായ അന്വേഷണങ്ങള്‍ നടത്തുകയും ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത കൊല്ലപ്പെട്ട അന്നമ്മയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കളും രക്ത സാംപിളുകളും ശാസ്ത്രീയ പരിശോധന നടത്തി.

Related posts

Leave a Comment