അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്ത് നില്‍ക്കാതെ യാത്രയായ കൃതികയുടെ എസ്‌എസ്‌എല്‍സി ഫലം വന്നു: എല്ലാ വിഷയത്തിനും എ പ്ലസ്.!!

കൊല്ലം: അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്ത് നില്‍ക്കാതെ ഏവരെയും നൊമ്ബരത്തിലാഴ്ത്തി മടങ്ങിയ കൃതികക്ക് ഇന്നലെ പത്താക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌. ഈ വിജയം ആഘോഷിക്കാന്‍ അവളില്ലാത്ത ദുഖത്തിലാണ് വീട്ടുകാരും നാട്ടുകാരും. ചവറ കുളങ്ങര ഭാഗം ദേവികൃപയില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകള്‍ കൃതിക.വി. പിള്ളയാണ് (15) കഴിഞ്ഞ ദിവസം മരിച്ചത്. കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് വിധി അവളെ തട്ടിയെടുത്തത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. കൃതികയ്ക്കായി അമ്മ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കാന്‍ കാത്തുനില്‍ക്കാതെ കൃതിക മരണത്തിന് കീഴടങ്ങുകയായിരുന്നു.അച്ഛന്‍ വേലായുധന്‍പിള്ള രണ്ടുവര്‍ഷം മുമ്ബാണ് കാന്‍സര്‍ ബാധിച്ച്‌ മരിച്ചത്. അമ്മ ബിന്ദു പത്തനംതിട്ട കൊടുമണ്‍ പഞ്ചായത്ത് ജീവനക്കാരിയാണ്.

Related posts

Leave a Comment