സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷനില്‍ അനിലിന് ദാരുണാന്ത്യം

മൂലമറ്റം: ഇഷ്ടലൊക്കേഷനില്‍ വെച്ച്‌ നടന്‍ അനില്‍ പി. നെടുമങ്ങാടിന്റെ അകാല വിയോഗം സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി. അന്യഭാഷകളിലടക്കം നിരവധി ചലച്ചിത്രങ്ങളാണ് കാഞ്ഞാര്‍, കുടയത്തൂര്‍ ഉള്‍പ്പെടുന്ന മലങ്കര ജലാശയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ഇതിനകം ചിത്രീകരിച്ചത്. രണ്ട് പതിറ്റാണ്ടോളമായി നിരവധി ചിത്രങ്ങള്‍ക്ക് മിഴിവേകിയ ഇവിടുത്തെ ദൃശ്യഭംഗി ആരേയും വിസ്മയിപ്പിക്കുന്നതാണ്.

തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ താമസിക്കുകയായിരുന്ന അനില്‍ മലങ്കരയില്‍ കുളിക്കുന്നതിനും കാഴ്ച ആസ്വദിക്കുന്നതിനുമായാണ് എത്തിയത്. ഈ യാത്ര ജീവിതത്തിലെ അവസാന യാത്രയാകുമെന്ന് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല. മലങ്കര ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായത്.

മികച്ച വേഷങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നതിനിടെയാണ് പുറംമോടിയില്‍ മാടിവിളിച്ച ജലാശയത്തിന്റെ ഓളങ്ങള്‍ ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നത്. ഇവിടെ ചിത്രീകരിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയെന്നതാണ് തൊടുപുഴ കേന്ദ്രീകരിച്ച്‌ സിനിമ ചിത്രീകരണം വര്‍ദ്ധിക്കാന്‍ കാരണം. ഈ ഭാഗ്യ ലൊക്കേഷനിലാണ് മരണം വില്ലനായി കരിനിഴല്‍ വീഴ്ത്തിയത്.

മമ്മൂട്ടിയുടെ പുറപ്പാട് എന്ന സിനിമയില്‍ തുടങ്ങി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, കുഞ്ഞിക്കൂനന്‍, രസതന്ത്രം, വെറുതെ ഒരു ഭാര്യ, പാപ്പി അപ്പച്ച, കഥ പറയുമ്ബോള്‍, ഇവിടം സ്വര്‍ഗമാണ്, വാത്സല്യം, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, വെള്ളിമൂങ്ങ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും, ജവാന്‍ ഓഫ് വെള്ളിമല, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അരയന്നങ്ങളുടെ വീട്, മനസിനക്കരെ, സ്വപ്‌ന സഞ്ചാരി, സ്വലേ, മേരിക്കുണ്ടൊരു കുഞ്ഞാട്, എത്സമ്മ എന്ന ആണ്‍കുട്ടി, പളുങ്ക്, ദ്യശ്യം, തുടങ്ങി നൂറോളം സിനിമകളില്‍ കുടയത്തൂര്‍, കാഞ്ഞാര്‍, പ്രദേശങ്ങളുടേ ദ്യശ്യ ഭംഗി അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത് കഴിഞ്ഞു.

അവസാനമായി ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം-2 ന്റെ ചിത്രീകരണമാണ് അരങ്ങേറിയത്. വര്‍ഷങ്ങളായി മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗും ഇവിടെ നടന്നുവരുന്നുണ്ട്. ഇത്തരത്തില്‍ പതിവായി നടക്കുന്ന ചിത്രീകരണത്തിനിടെ വിലപ്പെട്ട ജീവന്‍ പൊലിഞ്ഞത് ഈ ഗ്രാമത്തേയും സിനിമ പ്രേമികളേയും സങ്കടത്തിലാക്കുകയാണ്.

Related posts

Leave a Comment