കൊച്ചി: കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ട് ആ കുഞ്ഞ് യാത്രയായി . വേദനകളില്ലാത്ത , തന്നെ ആരും ഉപദ്രവിക്കാത്ത ലോകത്തേക്ക് .
മണിക്കൂറുകള്‍ മാത്രം ഈ ഭൂമിയില്‍ ജീവിക്കാൻ കഴിഞ്ഞ കുരുന്നിന് കണ്ണീർ പൂക്കള്‍കൊണ്ടല്ലാതെ എങ്ങനെ യാത്ര പറയും.
പനമ്ബിള്ളി നഗറിലെ ഫ്ളാറ്റില്‍നിന്ന് അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം പോലീസിന്റെ നേതൃത്വത്തില്‍ കൊച്ചി പുല്ലേപ്പടി ശ്മാശനത്തില്‍ സംസ്കരിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോലീസ് ആ കുരുന്നു ശരീരം ഏറ്റുവാങ്ങി. മൃതദേഹം വഹിച്ച പെട്ടിയില്‍ പൂക്കള്‍ വിതറി അവസാനയാത്രമൊഴി നല്‍കി.
മേയര്‍ അനില്‍ കുമാർ അടക്കമുള്ളവർ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം ഹൃദയം ഭേദിക്കുന്ന കാഴ്ചയായിരുന്നു.
ഒടുവില്‍ പൂക്കള്‍ വിതറി ആ കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോള്‍ വേദനയോടെ ഒരു പിടി മണ്ണ് വിതറി അവർ യാത്രയാക്കി.
വെള്ളിയാഴ്ച രാവിലെ വീട്ടിലെ ശൗചാലയത്തില്‍ രഹസ്യമായി പ്രസവിച്ച യുവതി, കുഞ്ഞിനെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
യുവതി ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ്.
ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേട്ട് റിമാൻഡ് നടപടികള്‍ സ്വീകരിച്ചത്.