തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദന്പതികളുടെ മരണത്തിനു കാരണമായ ഭൂമി, ഉടമയായ വസന്ത പോക്കുവരവു ചെയ്തതില്‍ ദുരൂഹത. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിപാര്‍ശ ചെയ്തു.
ഭൂമി കൈമാറ്റത്തില്‍ ചട്ടലംഘനമെന്നു റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് നല്കി. വസന്ത ചട്ടംലംഘിച്ചാണു ഭൂമി വാങ്ങിയതെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണു ജില്ലാ കളക്ടര്‍ പോലീസ് അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്.
40 വര്‍ഷം മുന്‍പ് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി അതിയന്നൂര്‍ പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയഭൂമിയാണു കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍.
ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ടാണു പോലീസ് അന്വേഷണത്തിനു ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസെ നിര്‍ദ്ദേശം നല്‍കിയത്. ഭൂമി വസന്തയുടേതാണെന്നും ഇതു രാജന് കൈയേറിയതാണെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കല്‍ നടപടിക്കിടെയാണു രാജനും ഭാര്യ അന്പിളിയും തീകൊളുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും മരണം സംഭവിച്ചത്.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. ഭൂമി കൈയേറിയെന്നാരോപിച്ചു വസന്ത നല്കിയ പരാതിയെത്തുടര്‍ന്നു ഭൂമി ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാന്‍ അധികൃതര്‍ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.