വെള്ളിക്കൊലുസ് മോഷ്ടിക്കാനായി സ്ത്രീയെ കൊലപ്പെടുത്തി കാല്‍പാദങ്ങള്‍ മുറിച്ചുമാറ്റി

ജയ്പൂര്‍: വെള്ളിക്കൊലുസ് മോഷ്ടിക്കാനായി സ്ത്രീയെ കൊലപ്പെടുത്തി കാലുകള്‍ മുറിച്ചുമാറ്റി. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് നടുക്കുന്ന സംഭവം.

45കാരിയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.

കഴുത്തിനേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ അണിഞ്ഞിരുന്ന വെള്ളിക്കൊലുസ് മോഷ്ടിക്കാനായി മൃതദേഹത്തിന്‍റെ ഇരു കാല്‍പാദങ്ങളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

കങ്കുബായി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കര്‍ഷകനായ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി തിങ്കളാഴ്ച അതിരാവിലെ ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാല്‍, കൃഷിയിടത്തിലേക്ക് ഇവര്‍ എത്തിയില്ല.

വീട്ടിലെത്തിയ ഭര്‍ത്താവ് അന്വേഷിച്ചപ്പോഴാണ് കങ്കുബായിയെ കാണാനില്ലെന്നറിയുന്നത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാടത്ത് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ ജയ്പൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. പശുക്കളെ മേയ്ക്കാന്‍ പോയ സ്ത്രീയാണ് അന്ന് കൊല്ലപ്പെട്ടത്. ഇവരുടെ കാല്‍പാദങ്ങളും മുറിച്ചുമാറ്റി കൊലുസ് കവര്‍ന്നിരുന്നു.

Related posts

Leave a Comment