പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തില്‍ പ്രതികരിച്ച് ഭാര്യ പിതാവ് ശിവാനന്ദന്‍.
ഉല്ലാസിനെതിരെ തനിക്കോ കുടുംബത്തിനോ പരാതി ഇല്ലെന്ന് ഭാര്യ പിതാവ് പറഞ്ഞു. ഉല്ലാസും ആശയും തമ്മില്‍ കുടുംബ പ്രശ്നങ്ങളില്ല. മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകാം മകള്‍ ജീവനൊടുക്കിയത്.
തനിക്ക് പരാതി ഒന്നും ഇല്ലെന്ന് ശിവാനന്ദന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ആശയെ കണ്ടത്. പൂഴിക്കാട് സ്വദേശിനിയാണ് ആശ. വീടിന്റെ ഒന്നാം നിലയിലാണ് ഇവര്‍ തൂങ്ങിമരിച്ചത്.
സംഭവ സമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഭാര്യയെ കാണാനില്ലെന്ന് നടന്‍ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
പന്തളത്തെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിലേയ്‌ക്ക് താമസം മാറിയത്.
മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.