ഉത്ര വധം; പാമ്ബിന്റെ സാന്നിധ്യം ഉറപ്പിക്കാനും കൂടുതല്‍ തെളിവുകള്‍ക്കും ഉത്രയുടെ നൈറ്റിയും പാവാടയും കിടക്കവിരിയും പരിശോധിക്കും; മരണത്തിന് മുമ്ബായി സൂരജിന്റെ വീട്ടിലും ഉത്രയുടെ വീടിന്റെ സമീപവും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കും

കൊല്ലം : ഉത്രയുടെ മരണത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നറിയാന്‍ ടവര്‍ പരിശോധനയുമായി സൈബര്‍ പൊലീസ്. മരണം നടക്കുന്ന സമയത്തും അതിനടുത്ത ദിനങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാണു ടവര്‍ വിവരങ്ങളെടുക്കുന്നത്.

കേസില്‍ പ്രതികളായ സൂരജിന്റെയും പാമ്ബു പിടുത്തക്കാരന്‍ സുരേഷിന്റെയും അടക്കം ഫോണുകള്‍ നിലവില്‍ പൊലീസിന്റെ കയ്യിലാണ്. മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രത്തില്‍ പാമ്ബിന്റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി വസ്ത്രങ്ങള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലേക്ക് അയച്ചു. കോടതിയുടെ അനുമതിയോടെ നൈറ്റിയും പാവാടയും കിടക്കവിരിയുമാണ് നല്‍കിയത്.

സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ കൊണ്ടു വന്ന അതേ പാമ്ബാണ് ഉത്രയെ കടിച്ചതെന്നു ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഉത്രയുടെ വസ്ത്രങ്ങളിലും പാമ്ബിന്റെ ശരീര സാംപിളുകള്‍ ഉണ്ടെന്നാണു നിഗമനം. പ്ലാസ്റ്റിക് ടിന്നില്‍ നിന്ന് ഉത്രയുടെ ശരീരത്തിലേക്ക് സൂരജ് പാമ്ബിനെ വിടുകയായിരുന്നു.

ശരീരത്തിലൂടെ ഇഴഞ്ഞ് ഇടതു കൈത്തണ്ടയില്‍ പാമ്ബ് കൊത്തി. നാല് മുറിവുകള്‍ ഉണ്ടായി. ഉറക്കഗുളിക നല്‍കി ബോധം കെടുത്തിയതിനാല്‍ പാമ്ബ് കടിച്ച വിവരം ഉത്ര അറിഞ്ഞില്ലെന്നാണ് സൂരജ് പൊലീസിനു നല്‍കിയ മൊഴി. കേസില്‍ രണ്ടാംഘട്ട അന്വേഷണവും തുടങ്ങി. അഡീഷനല്‍ എസ്പിയായി എസ്. മധുസൂദനന്‍ ചുമതലയേറ്റു.

Related posts

Leave a Comment