അന്ധവിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍; പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം, പുറത്തറിയിക്കരുതെന്ന് ഹെഡ്മാസ്റ്റര്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്ത്

ഇടുക്കി: കുടയത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത അന്ധവിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ ജീവനക്കാരനായിരുന്ന രാജേഷ് ആണ് പിടിയിലായത്. തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ സഹോദരനോട് പ്രതി ആവശ്യപ്പെട്ടിരുന്നു.

പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖ പുറത്തുവന്നിട്ടുണ്ട്. കേസ് പുറത്തറിയിക്കരുതെന്ന് ഹെഡ്‌മാസ്റ്റര്‍ ആവശ്യപ്പെടുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്.

തൊടുപുഴ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലാണ് പെണ്‍കുട്ടി പഠിച്ചത്. ഈ കാലയളവിലാണ് സ്‌കൂള്‍ ജീവനക്കാരനായ രാജേഷ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. കുട്ടി ഇത് സുഹൃത്തുക്കളോടും മറ്റും പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കുടുംബം പരാതിയുമായി മുന്നോട്ട് നീങ്ങുന്നുവെന്ന് മനസിലാക്കിയതോടെ പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കുട്ടിയേയും കുടുംബത്തെയും വിളിച്ചുവരുത്തി പണം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഒഫ് ബ്ലൈന്‍ഡ് എന്ന സംഘടനയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related posts

Leave a Comment