എതിര്‍പ്പ് അവഗണിച്ച്‌ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതില്‍ കേസെടുക്കില്ല; പ്രതിഷേധിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസ്; വി.വി. രാജേഷിനെ ഒന്നാം പ്രതി

തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെ സംബന്ധിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിരെ ബിജെപിയുടെ പ്രതിഷേധത്തില്‍ കേസെടുത്ത് പോലീസ്. പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത് പോലീസ് കാവലിലാണ്. ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നതാണ്. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള സിപിഎമ്മിന്റെ വിശദീകരണ യോഗത്തിന്റെ മറവിലാണ് ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് ഡോക്യുമെന്‍ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ചതോടെ പോലിസ് ബാരിക്കേഡ് കെട്ടിപ്പൊക്കുകയും, പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കി ഉപയോഗിക്കുകയുമായിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ബിജെപി യുവമോര്‍ച്ചാ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 13 പേരാണ് കേസില്‍ പ്രതികള്‍. ആകെ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച്‌ ഉത്തരവില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍വഹാമില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

‘ആന്റണിയുടെ മകനായതിനാൽ രാഷ്ട്രീയത്തിൽ വന്ന‌ അനിലിന് ബാലിശം കളിക്കാനുള്ള സമയമല്ല’

ന്യൂഡൽഹി : ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെൻറിക്ക് എതിരായ പാർട്ടി നിലപാട് തള്ളിയ അനിൽ ആന്റണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ.വൈശാഖ്. നരേന്ദ്ര മോദി എന്ന പിആർ വർക്ക്‌ പ്രോഡക്റ്റിന്റെ യഥാർഥമുഖം തുറന്നു കാണിച്ച ബിബിസിക്കെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ–ഓർഡിനേറ്റർ രംഗത്തുവരിക എന്നത് തികച്ചും അപമാനകരമാണെന്ന് വൈശാഖ് ഫെയ്സക്കിൽ കുറിച്ചു. പണത്തിനും അധികാരത്തിനും മുന്നിൽ ഓച്ഛാനിച്ചുനിന്ന്, നരേന്ദ്ര മോദി എന്ന പിആർ വർക്ക്‌ പ്രോഡക്റ്റിന്റെ യഥാർഥ മുഖം ഇന്ത്യൻ കോർപ്പറേറ്റ് മാധ്യമങ്ങൾ മറച്ചു പിടിച്ചപ്പോൾ, ലോകത്തിനു മുന്നിൽ അത് തുറന്നു കാണിച്ച ബിബിസി എന്ന മാധ്യമത്തിനെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ–ഓർഡിനേറ്റർ രംഗത്ത് വരിക എന്നത് തികച്ചും അപമാനകരമാണ്.