മണ്ണിടിച്ചില്‍ ഭീഷണി; കോര്‍മല, മുതുകല്ല് നിവാസികള്‍ മാറിത്താമസിക്കണം

മൂവാറ്റുപുഴ: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന നഗരത്തിലെ വെള്ളൂർക്കുന്നം കോർമലയിലും, ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് കോളനിയിലും താമസിക്കുന്ന കുടുംബങ്ങളോട് മാറി താമസിക്കാനാവശ്യപ്പട്ട് റവന്യൂ വകുപ്പ് നോട്ടിസ് നല്‍കി.

കോർ മലയിലെ അഞ്ച് കുടുംബങ്ങളോടും മുതുകല്ലിലെ 15 കുടുംബങ്ങളോടും താല്‍ക്കാലികമായി മാറി താമസിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്.

മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ റവന്യു വിഭാഗം നടപടി ആരംഭിച്ചുകഴിഞ്ഞു.

അതേസമയം നോട്ടിസ് കിട്ടിയെങ്കിലും പല കുടുംബങ്ങളും മാറാൻ തയാറായിട്ടില്ല. 2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് നഗര മധ്യത്തിലെ കോർമല കുന്ന് ഇടിഞ്ഞ് എം.സി റോഡില്‍ പതിച്ചത്.

ഒമ്ബത് വർഷം മുമ്ബ് ശക്തമായ മഴയില്‍ എം.സി റോഡിലേക്ക് ഇടിഞ്ഞുവീണ കോർമല ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്.

ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്കും ഐ.ബിയുമടക്കം സ്ഥിതി ചെയ്യുന്ന മല, മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണഭിത്തി കെട്ടി സുരക്ഷതിമാക്കുമെന്ന പ്രഖ്യാപനം നടന്നിട്ടും വർഷങ്ങള്‍ കഴിഞ്ഞു.

എം.സി റോഡിന് സമാന്തരമായി ഐ.റ്റി.ആർ ജങ്ഷൻ മുതല്‍ എൻ.എസ്.എസ് കവല വരെ ഒരുകിലോമീറ്ററോളം ദൂരത്തില്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കുന്നിന്റെ ഒരുഭാഗം നൂറടിയിലേറെ ഉയരത്തില്‍ നിന്നാണ് ഇടിഞ്ഞ് എം.സി റോഡിലേക്ക് പതിച്ചത്.

മലയിടിച്ചിലില്‍ ബഹുനില മന്ദിരമടക്കം മണ്ണിനടിയില്‍ പെട്ട് നശിച്ചിരുന്നു. മഴ ശക്തമാകുന്നതോടെ ഇടക്കിടെ ചെറിയ തോതില്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോർമലയിലെ മണ്ണിടിച്ചില്‍ മഴ കനക്കുന്നതോടെ രൂക്ഷമാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Related posts

Leave a Comment