കത്ത് തയാറാക്കിയത് ഏരിയ കമ്മിറ്റി അംഗം; പല താൽക്കാലിക നിയമനങ്ങളും

തിരുവനന്തപുരം ∙ കോർപറേഷനിലെ താൽക്കാലികനിയമനത്തിനു പാർട്ടിപട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ‍ഏരിയ കമ്മിറ്റി അംഗം.

അതു കൈമാറിയതു ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക്. ഇദ്ദേഹം ലോക്കൽ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളിൽ കത്ത് പങ്കുവച്ചു.അവിടെ നിന്നും കത്ത് പുറത്തായി.

ഇരുവർക്കുമെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.ഔദ്യോഗിക ലെറ്റർഹെഡിൽ കത്ത് തയാറാക്കിയത് എങ്ങനെയെന്നാണ് ഇനി കണ്ടെത്തേണ്ടത്.

കത്ത് സംബന്ധിച്ചു മേയർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു.നഗരത്തിലെ പല താൽക്കാലിക നിയമനങ്ങളും നിയന്ത്രിക്കുന്നത് ഈ ഏരിയ കമ്മിറ്റി അംഗമാണ്.

മെഡിക്കൽ കോളജ് ഭാഗത്തെ ഒരു ട്രസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെയും ലോക്കൽ സെക്രട്ടറി ഉൾപ്പെടുന്ന സംഘത്തിന്റെയും പ്രവർത്തനം. സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ ഒത്താശയോടെയാണ് ഇതെല്ലാം.

മിക്ക ദിവസവും നേതാവ് ഇവിടെയെത്തും. ഉദ്യോഗാർഥികളെ ഇവിടേക്കു വിളിപ്പിക്കു‍ന്നതും നിയമനം സംബന്ധിച്ചു തീരുമാനം എടുക്കുന്നതും നേതാവിന്റെ സാന്നിധ്യത്തിൽ.

ഏരിയ കമ്മിറ്റി അംഗവുമായി ചേർന്നുള്ള വഴിവിട്ട ഇത്തരം നടപടികളെപ്പറ്റി സംസ്ഥാന നേതൃത്വം മുൻപാകെ പരാതി എത്തിയിട്ടുണ്ട്. ലോക്കൽ സെക്രട്ടറി സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്.

ലോക്കൽ സെക്രട്ടറി പദവി വഹിക്കുന്നവർ സഹകരണ ബാങ്ക് പ്രതിനിധിയാകരുതെന്ന പാർട്ടി നിർദേശം ലംഘിച്ചാണിത്.

 

Related posts

Leave a Comment