കോയമ്പത്തൂർ സ്ഫോടനത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; പിടിയിലായ എല്ലാവരും മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവര്‍

 

കോയമ്പത്തൂർ : കോയമ്പത്തൂരില്‍ സ്ഫോടനം നടന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരായിരുന്നു ഇവര്‍. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്ഫോടനം ആസൂത്രണം ചെയ്തതിലും ഇവര്‍ക്ക് പങ്കുണ്ടെന്നുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണ് ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ കാറില്‍ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ് മരിച്ച ജമേഷ മുബിന്‍ (25) . 2019ല്‍ ഐ എസ് ബന്ധം ആരോപിച്ച്‌ എന്‍ ഐ എ ചോദ്യം ചെയ്തിരുന്ന ആളാണ് ജമേഷ മുബിന്‍. ഇയാളുടെ വീട്ടില്‍ എന്‍ ഐ എ റെയ്‌ഡ് നടത്തിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ജമേഷയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയിരുന്നു. ഇതിനാല്‍ ചാവേര്‍ ആക്രമണമാണോ എന്ന സംശയത്തിലായിരുന്നു അന്വേഷണ സംഘം.

Related posts

Leave a Comment