സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരുപ്പതിയിലെ മൃഗശാലയില്‍ ചാടിയ ആളെ സിംഹം കടിച്ചുകൊന്നു

ഹൈദരാബാദ്: സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരുപ്പതിയിലെ മുഗശാലയില്‍ സിംഹക്കൂട്ടില്‍ ചാടിയ ആളെ സിംഹം കടിച്ചുകൊന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശി പ്രഹ്‌ളാദ് ഗുജ്ജാര്‍ (38) ആണ് സാഹസിക സെല്‍ഫിക്ക് ശ്രമിച്ച്‌ ജീവന്‍ ഹോമിച്ചത്.

ശ്രീവെങ്കടേശ്വര സൂവോളിക്കല്‍ പാര്‍ക്കിലെ സിംഹത്തിന്റെ കൂട്ടിലാണ് ഇയാള്‍ ഇറങ്ങിയത്.

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തുകൂടിയാണ് ഇയാള്‍ സിംഹക്കൂടിന് സമീപമെത്തിയത്.

മുഗലാശല ജീവനക്കാരന്റെ മുന്നറിയിപ്പ് അവഗണിച്ച്‌ 25 അടി ഉയരമുള്ള വേലിയില്‍ കയറിയ യുവാവ് താഴേക്ക് ചാടുകയായിരുന്നു.

സിംഹത്തെ കണ്ടതോടെ യുവാവ് ഓടി മരത്തില്‍ കയറി.

പിന്നാലെ കയറിയ സിംഹം കഴുത്തിന് കടിച്ചുപിടിച്ച്‌ യുവാവിനെ താഴെയെത്തിച്ച്‌ നൂറുമീറ്ററോളം വലിച്ചിഴച്ച്‌ കൊണ്ടുപോയി. ഇതിനകം ഇയാള്‍ മരണമടഞ്ഞിരുന്നു.

ജീവനക്കാര്‍ സിംഹത്തെ സ്ഥലത്തുനിന്ന് മാറ്റിയ ശേഷമാണ് ഇയാളുടെ മൃതദേഹം എടുക്കാന്‍ കഴിഞ്ഞത്.

ഇയാളുടെ പോക്കറ്റില്‍ നിന്ന് കിട്ടിയ ആധാര്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് സംശയമുണ്ട്.

ഈ മൃഗശാലയില്‍ കുമാര്‍, സുന്ദരി, ദോങല്‍പുര്‍ എന്നീ മൂന്ന് സിംഹങ്ങളാണുള്ളത്. ഇതില്‍ ദോങല്‍പുര്‍ ആണ് യുവാവിനെ കൊലപ്പെടുത്തിയത്.

Related posts

Leave a Comment