ശരീരമാസകലം പൊള്ളലേറ്റ പാടുകള്‍; യുവതിയെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: യുവതിയെ ഭര്‍തൃവീടിന് സമീപത്തെ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പാല തോടനാല്‍ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യയെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയ ശേഷം ദൃശ്യ കിണറ്റില്‍ ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

നാല് വര്‍ഷം മുമ്ബാണ് ഏലപ്പാറ ചിന്നാര്‍ സ്വദേശിയായ ദൃശ്യയും രാജേഷും തമ്മില്‍ വിവാഹിരായത്. യുവതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ രാജേഷിന്റെ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യയോടെ മടങ്ങിവരുമ്ബോള്‍ ബന്ധുക്കളെ കൂട്ടണമെന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച മടങ്ങിയെത്തിയ ദൃശ്യ ഒറ്റയ്ക്കാണ് എത്തിയത്. ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നുതന്നെ ഭര്‍തൃവീട്ടുകാര്‍ വിളിച്ചുവരുത്തി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ഇരുവീട്ടുകാരും ചര്‍ച്ച നടത്തി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ദൃശ്യയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. ഭര്‍തൃവീട്ടുകാര്‍ പൊലീസില്‍ പാരാതി നല്‍കി. യുവതിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് അയല്‍വാസിയുടെ പുരയിടത്തിലെ കിണറില്‍ നിന്നും ദൃശ്യയുടെ മൃതദേഹം കണ്ടെത്തുന്നത്.

ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ മണി ആരോപിച്ചു. പൊലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Related posts

Leave a Comment