വിസയില്ലാതെ പത്തുവര്‍ഷമായി ജീവിക്കുന്ന രണ്ട് ഇന്ത്യാക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കളിമാറി; പറഞ്ഞു കേട്ട് പൊലീസിനെ തടയാന്‍ എത്തിയത് ആയിരങ്ങള്‍; ഏഴുമണിക്കൂറിനു ശേഷം രണ്ടുപേരെയും വിട്ടയച്ച്‌ പൊലീസ്

ലണ്ടന്‍: അനധികൃതമായി ബ്രിട്ടനില്‍ കുടിയേറിയതിന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ഏഴു മണിക്കൂര്‍ നീണ്ട കനത്ത പ്രതിരോധമൊരുക്കിയ പ്രദേശവാസികളോട് നന്ദിപറയുകയാണ് രണ്ട് ഇന്ത്യന്‍ വംശജര്‍. സ്‌കോട്ട്ലാന്‍ഡിലെ പൗരന്മാരുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി പൊലീസ് ഇരുവരെയും വിട്ടയച്ചു. ഗ്ലാസ്ഗോയിലായിരുന്നു സംഭവം നടന്നത്. താമസിക്കാനുള്ള അനുമതിയില്ലാതെ പത്തുവര്‍ഷത്തോളം ഗ്ലാസ്ഗോയില്‍ താമസിക്കുന്ന ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് ഇന്നലെ രാവിലെ 10 മണിക്ക് ഇവര്‍ താമസിക്കുന്ന ഗ്ലാസ്ഗോയിലെ ഫ്ളാറ്റില്‍ എത്തുകയായിരുന്നു.ലഖ്വീര്‍ സിങ്, സുമിത് സെഹ്ദേവി എന്നിവരാണ് പൊലീസ് പിടിയിലായ ഇന്ത്യന്‍ വംശജര്‍.

ഇവരെ പിടികൂടാന്‍ പൊലീസെത്തിയ വിവരമറിഞ്ഞ് ഇവര്‍ താമസിക്കുന്ന പോളോക്ക്ഷീല്‍ഡ്സിലെ കെന്മുറെ സ്ട്രീറ്റിലേക്ക് നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. പൊലീസ് വാഹനത്തെ വളഞ്ഞ ജനക്കൂട്ടം അവരെ പോകാന്‍ അനുവദിച്ചില്ല. പ്രദേശത്തെ ഗുരുദ്വാരയില്‍ ജോലിചെയ്യുന്ന ഇരുവരും നിരവധി അനാഥര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന കാരുണ്യ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രദേശത്ത് ഇവര്‍ക്ക് നല്ല ജനപ്രീതിയും ഉണ്ട്.

തടിച്ചുകൂടിയ ജനക്കൂട്ടത്തില്‍ പലരും പൊലീസ് വാഹനത്തിനു മുന്നില്‍ നിരത്തില്‍ മലര്‍ന്നു കിടന്നു. ഒരാള്‍ വാഹനത്തിന്റെ അടിയില്‍ ടയറിനോട് ചേര്‍ന്നും കിടന്നു. നീണ്ട ഏഴുമണിക്കൂര്‍ നേരത്തെ പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും ഒടുവില്‍ പൊലീസ് ഇരുവരെയും മോചിപ്പിക്കുകയായിരുന്നു. തന്റെ വിധിയാണ് തന്നെ ഗ്ലാസ്ഗോയില്‍ എത്തിച്ചതെന്നും ഇപ്പോള്‍ ഗ്ലാസ്ഗോ നിവാസികളുടെ സ്നേഹം കാണുമ്ബോള്‍ മനസ്സു തുടിക്കുകയാണെന്നും മോചിതനായ ശേഷം ലഖ്വീര്‍ സിങ് പറഞ്ഞു. ഈ അഭൂതപൂര്‍വ്വമായ പിന്തുണ തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ യുണൈറ്റിന്റെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ഹോവാര്‍ഡ് ബക്കറ്റ് ഇട്ട ട്വീറ്റ് വിവാദമാവുക കൂടി ചെയ്തതോടെ ഈ സംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനെ നാടുകടത്തണം എന്ന പരാമര്‍ശമാണ് വിവാദമായത്. ഇന്നലെ നടത്തിയ റെയ്ഡ് തീര്‍ത്തും നിയമപരമായിരുന്നു എന്ന് പ്രധാനമന്ത്രിയുടെ വക്താവ് അവകാശപ്പെട്ടപ്പോള്‍, അഭയാര്‍ത്ഥി പദവിക്കായി അപേക്ഷിച്ച്‌ കാത്തിരിക്കുന്ന രണ്ടുപേരോട് കൊലപാതകികളോടു ബലാത്സംഗ കേസിലെ പ്രതികളോടും പെരുമാറുന്ന രീതിയിലാണ് പൊലീസ് പെരുമാറിയത് എന്നാണ് നാട്ടുകാര്‍ ആക്ഷേപിക്കുന്നത്.

അന്തരീക്ഷത്തില്‍ ഭീതിയുടെ വിത്തുകള്‍ വിതറുന്ന ഭരണകൂട രീതി ജനങ്ങള്‍ക്ക് മടുത്തു എന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു വ്യക്തി പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന വിപ്ലവമാണെന്നും അയാള്‍ പറഞ്ഞു. അഭ്യന്തരവകുപ്പ് ഒരു മാഫിയാ സംഘത്തെ പോലെയാണ് പെരുമാറുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. അനധികൃതമായുള്ള കുടിയേറ്റം നിയമവിരുദ്ധമാണെന്ന് സമ്മതിക്കുമ്ബോള്‍ തന്നെ അത്തരത്തിലുള്ളവരോട് കൊടും കുറ്റവാളികളെ പോലെ പെരുമാറുന്നതിനോട് യോജിക്കാനാവില്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത അഫ്ഗാന്‍ റൈറ്റ്സ് അസ്സോസിയേഷന്‍ നേതാവ് അസിഫ് പറഞ്ഞു.

തങ്ങളുടെ അയല്‍ക്കാരെ വിട്ടുതരണമെന്ന മുദ്രാവാക്യം മുഴക്കി ഏതാണ്ട് 2000 പേരോളം പൊലീസ് വാഹനത്തിനു ചുറ്റും കൂടി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസിനോട് തിരികെ പോകാനും ജനക്കൂട്ടം ആവശ്യപ്പെടുന്നുണ്ടായിരുന്നു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത് ഗ്ലാസ്ഗോയുടെ ഐക്യത്തിന്റെ വിജയമാണെന്നാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. 8289853684 suraj

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Related posts

Leave a Comment