ബോംബ് ഭീഷണി മുഴക്കിയത് ‘അളിയനെന്ന്’ മൊഴി നല്‍കി കബളിപ്പിക്കാന്‍ ശ്രമം; ട്രെയിന്‍ വൈകിപ്പിച്ചത് മണിക്കൂറോളം

കൃത്യസമയത്ത് പുറപ്പെട്ട രാജധാനി എക്സ്പ്രസില്‍ കയറാന്‍ ബോബ് ഭീഷണി മുഴക്കി മണിക്കൂറുകള്‍ വൈകിച്ച യാത്രക്കാരന്‍ അറസ്റ്റില്‍.

പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തോറിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23 രാത്രി 10.45നാണ് സംഭവം.

എറണാകുളത്ത് നിന്നും ഡല്‍ഹിയിലേക്ക് ടിക്കറ്റെടുത്ത ജയ് സിംഗ് റാത്തോര്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടിരുന്നു.

ഇതോടെ ഇയാള്‍ രാജധാനിയില്‍ ബോംബുണ്ടെന്ന് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞു.

ഉടന്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ പൊലീസിന് വിവരം ലഭിച്ചു. രാത്രി 12.45 ന് ഷൊര്‍ണൂരില്‍ എത്തിയ ട്രെയിനില്‍ ബോംബ് സ്ക്വാഡ് പരിശോധന തുടങ്ങി. മൂന്നു മണിക്കൂറോളം പരിശോധിച്ചിട്ടും സംശയാസ്പദമായ വസ്തുക്കളോ സൂചനകളോ ലഭിച്ചില്ല.

ഇതോടെ ട്രെയിനില്‍ കയറിയ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ ടിടിആറിനോട് ആവശ്യപ്പെട്ടു. ഈ പരിശോധനയിലാണ് എറണാകുളത്ത് നിന്നും കയറാത്ത ഒരു യാത്രക്കാരന്‍ ഷൊര്‍ണൂരില്‍ കയറിയിട്ടുണ്ടെന്ന് മനസ്സിലായത്.

പഞ്ചാബ് സ്വദേശിയായ ജയ്സിംഗ് റാത്തോര്‍ ആയിരുന്നു യാത്രക്കാരന്‍. എന്ത് കൊണ്ടാണ് എറണാകുളത്ത് നിന്നും കയറാത്തതെന്നും ഷൊര്‍ണൂരില്‍ എങ്ങനെയെത്തിയെന്നും ചോദിച്ചതോടെയാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിയുന്നത്.

ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്നതോടെ ജയ് സിംഗ് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ അടുത്ത ട്രെയിനില്‍ കയറി തൃശൂരില്‍ ഇറങ്ങി.

ഇവിടെ നിന്നും ഓട്ടോയില്‍ ഷൊര്‍ണൂരില്‍ എത്തി. അപ്പോഴും ട്രെയിനില്‍ പരിശോധന നടക്കുകയായിരുന്നു. ആദ്യം തന്റെ അളിയനാണ് ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് പൊലീസ് ബാഗ് പരിശോധിച്ചപ്പോള്‍ രണ്ടാമത്തെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് കിടക്കുന്നത് കണ്ടു. ഈ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്. മാര്‍ബിള്‍ വ്യാപാരിയായ ജയ് സിംഗ് ബിസിനസ് ആവശ്യത്തിനായാണ് എറണാകുളത്ത് എത്തിയത്.

മുന്‍പ് കോഴിക്കോടും സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. ഇത്തരത്തില്‍ വ്യാജ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

വ്യാജ ഭീഷണി സന്ദേശം മൂലം മൂന്ന് മണിക്കൂറാണ് ട്രെയിന്‍ വൈകിയത്. യാത്രക്കാരും അധികൃതരും ഒരുപോലെ ദുരിതത്തിലുമായി.

Related posts

Leave a Comment