പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കേരളം,​ രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാക്രമീകരണങ്ങളോട വിമാനത്താവളങ്ങള്‍,​ നാളെ എത്തുന്നത് 400 പേര്‍

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാളെമുതല്‍ പ്രവാസി മലയാളികളുടെ മടങ്ങിവരവ് ആരംഭിക്കാനിരിക്കെ കണ്ണൂരൊഴികെയുള്ള വിമാനത്താവളങ്ങളില്‍ തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലെത്തി. മടങ്ങിവരവിന്റെ ഒരുഘട്ടത്തിലും വിമാനത്താവളത്തിലോ പരിസരത്തോ രോഗവ്യാപനത്തിനുളള സാദ്ധ്യതകള്‍ നൂറ് ശതമാനവുമില്ലെന്ന് ഉറപ്പാക്കത്തക്കവിധമുളള കരുതലുകളാണ് എയര്‍പോര്‍ട്ട് അതോറിട്ടിയും സംസ്ഥാന ആരോഗ്യ വകുപ്പും കൈക്കൊണ്ടിട്ടുളളത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സിവില്‍ ഏവിയേഷനും എയര്‍ ഇന്ത്യയും യാത്രക്കാര്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍‌പ്പെടുത്തിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് ലോക്ക് ഡൗണിനുശേഷം നാളെ ഗള്‍ഫ് രാജ്യങ്ങളിലെ യാത്രക്കാരുമായുള്ള വിമാനങ്ങള്‍ എത്തുക. ഞായറാഴ്ചയേ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമെത്തൂ. ദോഹയില്‍ നിന്നുളള യാത്രക്കാരെയാണ് ഇവിടേക്ക് എത്തിക്കുക.

നോര്‍ക്കവഴി രജിസ്റ്റര്‍ ചെയ്ത യാത്രക്കാരില്‍ മുന്‍ഗണനാവിഭാഗക്കാര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങിയതോടെ രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാക്രമീകരണങ്ങളുമായി യാത്രക്കാരെ സ്വീകരിക്കാന്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ തയ്യാറായി കഴിഞ്ഞു. ജില്ലാ കളക്ട‌ര്‍മാരുടെയും സംസ്ഥാന മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങളുടെ അവസാന റൗണ്ട് വിലയിരുത്തല്‍ നടന്നുവരികയാണ്.

തയ്യാറെടുപ്പുകള്‍ ഇങ്ങനെ-

1. വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ളിയറിംഗ് ജീവനക്കാര്‍ മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെയുള്ള എല്ലാ ജീവനക്കാര്‍ക്കും മാസ്കും ഗ്ളൗസും നിര്‍ബന്ധം

2.യാത്രക്കാരുമായി അടുത്തിടപഴകുന്ന എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ..എസ്..എഫ് ജീവനക്കാര്‍ക്ക് പി.പി.ഇ കിറ്റ്

3.വിമാനത്തില്‍ നിന്നിറങ്ങിയാല്‍ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിച്ച്‌ ഫസ്റ്റ് ലൈന്‍ സ്ക്രീനിംഗ് സെന്ററിലെത്തണം

4. ശരീരോഷ്മാവും പനിയും പരിശോധിക്കാനുള്ള തെര്‍മ്മല്‍ സ്ക്രീനിംഗ്

5. യാത്രക്കാരുടെ പാസ് പോര്‍ട്ട് നമ്ബരും വിമാനനമ്ബര്‍, സീറ്റ് നമ്ബര്‍ , എന്തിങ്കിലുംവിധത്തിലുള്ള ചികിത്സയില്‍ കഴിയുന്നവരാണെങ്കില്‍ അത് അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി നല്‍കണം..

6. പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്തവരെ കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷം പ്രീ എമിഗ്രേഷന്‍ ഏരിയയിലെ വെയിറ്റിംഗ് ഏരിയയിലേക്ക് മാറ്റും. അവിടെ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കുന്ന വാഹനങ്ങളില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനായി സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകാം.

7.സംശയിക്കത്തക്ക ലക്ഷണങ്ങള്‍ കണ്ടാല്‍ വിമാനത്താവളത്തിനുള്ളിലെ താല്‍ക്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും അവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ കൊവിഡ് പരിചരണം ലഭ്യമാകുന്ന ആശുപത്രികളിലേക്ക് മാറ്റും.

8. യാത്രക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും അടിയന്തിര വൈദ്യസഹായം ആവശ്യമായവര്‍ക്ക് അതും ലഭ്യമാക്കും..

9.യാത്രക്കാരെ പുറത്തിറക്കിയാല്‍ വിമാനത്താവളവും വിമാനവും ക്ളീനിംഗ് ജീവനക്കാരുടെ സഹായത്തോടെ കഴുകി അണുനശീകരണം നടത്തും.

നാളെ എത്തുന്നത് 400 പേര്‍

സൗദി, ദുബായ്‌ എന്നിവിടങ്ങളില്‍നിന്ന് രണ്ട് വിമാനങ്ങളിലായി 400 പേര്‍ വ്യാഴാഴ്ച കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവരെ സ്വീകരിക്കാനും ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കോവിഡ് കെയര്‍ സെന്ററുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സ്വകാര്യ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, സ്വകാര്യ ഹോട്ടലുകള്‍ എന്നിവ ഇതിലുള്‍പ്പെടും. 2051 ഒറ്റമുറികളും 3048 ഇരട്ട റൂമുകളും 715 മറ്റ് മുറികളുമാണ് ഈ കേന്ദ്രങ്ങളില്‍ ആകെയുള്ളത്. 200 കേന്ദ്രങ്ങളിലായി 11,778 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്‌.

വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധനക്കു ശേഷം നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. 11,000 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ജില്ലയിലുള്ളത്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കോണ്‍വെന്റുകള്‍, ഗസ്റ്റ്ഹൗസുകള്‍, മത സ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും താമസ സ്ഥലങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ എന്നിവയെല്ലാം നിരീക്ഷണ കേന്ദ്രങ്ങളാണ്‌. നാളെ സൗദിയില്‍നിന്നും യുഎഇയില്‍ നിന്നുമുള്ളവരുമാണ് എത്തുക. അഞ്ചാം ദിവസം ബഹ്‌റൈനില്‍ നിന്നുള്ള 200 പേര്‍ എത്തും. ഏഴാം ദിവസം കുവൈത്തില്‍നിന്നുള്ള 200 പേരെയും എത്തിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ പ്രവാസികളാകും ഇവിടെ വരിക.

തലസ്ഥാനത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഖത്തറിലെ ദോഹയില്‍നിന്നാണ് 200 യാത്രക്കാരുമായി ആദ്യവിമാനം ഞായറാഴ്ച തിരുവനന്തപുരത്തെത്തുക. തിരുവനന്തപുരത്തുള്ളവരും സമീപ ജില്ലകളിലുള്ളവരും ഈ വിമാനത്തില്‍ എത്തുന്നുണ്ട്. പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യങ്ങള്‍ ആറു താലൂക്കുകളിലായി ഒരുക്കിയിട്ടുണ്ട്. 11,217 പേര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും 6,471 പേര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും സൗകര്യങ്ങള്‍ ഒരുക്കി.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്‌ ഒരാഴ്ച ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ജില്ലയിലെ വിവിധ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ താമസസൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളെയാണ് സ്വന്തം ചെലവില്‍ താമസസൗകര്യത്തിനായി കണ്ടെത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായി കൂടുതല്‍പ്പേര്‍ വന്നാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനു വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകള്‍ ഉപയോഗിക്കാനാകും.

സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെയുള്ളവയുടെ ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഐ.എം.ജി. ഹോസ്റ്റലുള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും ഏറ്റെടുത്തിട്ടുണ്ട്. പാളയത്തെ കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍, മാര്‍ ഇവാനിയോസ് കോളേജ് ഹോസ്റ്റല്‍, വേളി യൂത്ത് ഹോസ്റ്റല്‍ തുടങ്ങി മിക്ക സ്ഥാപനങ്ങളുടെയും ഹോസ്റ്റല്‍, ആനയറയിലെ വേള്‍ഡ് മാര്‍ക്കറ്റിലെ കൃഷി വകുപ്പിന്റെ പരിശീലന കേന്ദ്രമായ സമേതി തുടങ്ങിയവയില്‍ പൂര്‍ണമായും സൗകര്യങ്ങള്‍ ഒരുക്കി.ആവശ്യമെന്ന് കണ്ടാല്‍ നഗരത്തിലെ സ്റ്റേഡിയങ്ങളിലും ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related posts

Leave a Comment