കോടതി ഉത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ ഗൃഹനാഥന് മരിച്ച സംഭവം നാടിന് നോവായി മാറുന്നു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന് ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് മരിച്ച രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു. പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണമെന്നാണ് മക്കളുടെ ആവശ്യം. ഇതിനു സഹായം ചെയ്തു തരണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ച് മക്കളായ രഞ്ജിത്തും രാഹുലും.
‘പൊലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്ബോള്‍ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു’. താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന് കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. രാജന്റെ മക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഡിസംബര്‍ 22നായിരുന്നു സംഭവം. ജപ്തി നടപടിക്കിടെയാണ് രാജനും ഭാര്യ അമ്ബിളിയും തീകൊളുത്തിയത്. നെയ്യാറ്റിന്‍കരപോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജന് ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.