പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം: പ്രതിയുമായി പോയ വാഹനത്തിനുനേരെ ആക്രമണം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പങ്കാളിയെ 35 കഷണമായി വെട്ടിനുറുക്കിയ കേസിലെ പ്രതി അഫ്താബ് പൂനെവാലെയുമായി പോയ പൊലീസ് വാഹനത്തിനുനേരെ ആക്രമണം.

രോഹിണിയിലെ ഫോറന്‍സിക് ലാബില്‍ നുണപരിശോധനയ്ക്ക് ശേഷം തിങ്കള്‍ വൈകിട്ട് ആറോടെ പുറത്തിറങ്ങവെ ഹിന്ദുസേനക്കാരെന്ന് അവകാശപ്പെട്ടെത്തിയ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു.

രണ്ടുപേര്‍ വാള്‍ വീശിയതോടെ പൊലീസ് തോക്കെടുത്തു. സബ് ഇന്‍സ്പെക്ടറും നാല് പൊലീസുകാരുമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. കൂടുതല്‍ പൊലീസെത്തി അക്രമികളെ പിടികൂടി.

ആക്രാശത്തോടെ വാഹനത്തിന്റെ പിന്‍വാതില്‍ തുറന്ന് അഫ്താബിന് നേര്‍ക്ക് വാള്‍ വീശിക്കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനം വേഗത്തില്‍ ഓടിച്ചുപോയതിനാല്‍ അഫ്താബിനെ ആക്രമിക്കാനായില്ല.

കൊലപാതകത്തെ ലൗജിഹാദുമായി കൂട്ടിക്കെട്ടി തീവ്രഹിന്ദു സംഘടനകള്‍ ആദ്യം മുതലേ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും ഇത് ഏറ്റുപിടിച്ചു.

കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ ശരീരം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങളും തിങ്കാളാഴ്ച കണ്ടെടുത്തു. മറ്റൊരു പെണ്‍കുട്ടിക്ക് അഫ്താബ് സമ്മാനിച്ച ശ്രദ്ധയുടെ മോതിരവും വീണ്ടെടുത്തിട്ടുണ്ട്.

ശരീരഭാഗം ശ്രദ്ധയുടേതെന്നു കരുതി പരിശോധന; തെളിഞ്ഞത് മറ്റൊരു കൊല

പങ്കാളിയെ വെട്ടിമുറിച്ച്‌ വനത്തില്‍ ഉപേക്ഷിച്ച ശ്രദ്ധ വാക്കര്‍ കൊലപാതകം അന്വേഷിക്കുന്നതിനിടെ കിഴക്കന്‍ ഡല്‍ഹിയില്‍ സമാനമായ മറ്റൊരു കേസിന്റെ ചുരുളഴിഞ്ഞു.

പാണ്ഡവ് നഗര്‍ സ്വദേശി അഞ്ജന്‍ ദാസിനെ രണ്ടാം ഭാര്യയും അവരുടെ മകനും ചേര്‍ന്ന് വെട്ടിനുറുക്കി ഉപേക്ഷിച്ചതാണ് കണ്ടെത്തിയത്. രാംലീല മൈതാനിയില്‍നിന്ന് ലഭിച്ച ശരീരഭാഗം ശ്രദ്ധയുടേതാണെന്നു കരുതി പരിശോധിക്കുന്നതിനിടെയാണ് സംഭവം പുറത്തായത്.

മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ പൂനവും മകന്‍ ദീപക്കും ചേര്‍ന്ന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയശേഷം കഴുത്തറുത്ത് കൊന്നത്. ശേഷം ശരീരം വെട്ടിമുറിച്ച്‌ ഫ്രിഡ്ജിലാക്കി.

പലപ്പോഴായി പാണ്ഡവ് നഗറിലും സമീപത്തും ഉപേക്ഷിച്ചു. മെയ് മുപ്പതിനാണ് കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചു.
ബിഹാറില്‍ മറ്റൊരു ഭാര്യയും എട്ടു മക്കളുമുള്ള ദാസിനെ 2017ലാണ് പൂനം വിവാഹം ചെയ്തത്.

ഇവരുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. ദാസിന്റെ കാലും ചില ശരീരഭാഗങ്ങളും ജൂണ്‍ അഞ്ചിനാണ് രാംലീല മൈതാനിയില്‍നിന്ന് കിട്ടിയത്.

Related posts

Leave a Comment