എം.എ. യൂസുഫലിക്ക്​ സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി കാര്‍ഡ്

റിയാദ്: സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസുഫലി. സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നല്‍കുന്നത്.

പ്രീമിയം റസിഡന്‍സി പദ്ധതി അനുസരിച്ച്‌ സ്ഥിരതാമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്തവര്‍ക്ക്​ രാജ്യത്ത് സ്പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും വസ്തുവകകള്‍ വാങ്ങാനും സാധിക്കും. വന്‍കിട നിക്ഷേപകര്‍ക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡന്‍സി കാര്‍ഡ്. നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.

സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡന്‍സി കാര്‍ഡിന് അര്‍ഹനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.യൂസുഫലി പറഞ്ഞു. ദീര്‍ഘദര്‍ശികളായ സല്‍മാന്‍ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, സൗദി സര്‍ക്കാരിനും ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. തനിക്ക് കിട്ടിയ ആദ്യത്തെ പ്രീമിയം റസിഡന്‍സി പ്രവാസികള്‍ക്കുള്ള ബഹുമതിയായാണ് കാണുന്നതെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു. നേരത്തെ യു.എ.ഇ.യുടെ ആദ്യത്തെ സ്ഥിരതാമസാനുമതിയും യൂസുഫലിക്കാണ് ലഭിച്ചത്.

3000 ല്‍ പ്പരം സ്വദേശികള്‍ ജോലി ചെയ്യുന്ന ലുലുവിന് നിലവില്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പര്‍മാര്‍ക്കറ്റുകളാണുള്ളത്. ഇത് കൂടാതെ എണ്ണ കമ്ബനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്‍െറ 8 മിനിമാര്‍ക്കറ്റുകളുടെളുടെയും നടത്തിപ്പ് ചുമതല ലുലുവിനാണ്. 2022 ആകുമ്ബോഴേക്കും 30 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി സൗദിയില്‍ ആരംഭിക്കാന്‍ ലുലുവിന്​ പദ്ധതിയുണ്ട്​.

Related posts

Leave a Comment