തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ്സു മുതൽ 45 വയസു വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. മുൻഗണനാടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണമെന്നും ശനിയാഴ്ച മുതൽ വാക്സിനേഷൻ രജിസ്ട്രേഷൻ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങിയ ആദ്യ ബാച്ച് കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകള്‍ സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ വാക്സിനേഷൻ തുടങ്ങുന്നത്. മെയ് 1 മുതൽ രാജ്യത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്സിനേഷന് അനുമതി നല്‍കിയിരുന്നെങ്കിലും വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇതുവരെ വാക്സിനേഷൻ തുടങ്ങിയിരുന്നില്ല. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങിയ വാക്സിൻ 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്കു തന്നെ ഉപയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള മൂന്നര ലക്ഷം ഡോസ് കൊവിഷീൽഡ്, 1.37 ലക്ഷം ഡോസ് കൊവാക്സിൻ എന്നിവയാണ് കേരളത്തിലെത്തിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും കൊവിഡ് 19 സാഹചര്യത്തിൽ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ട മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കുമാണ് ആദ്യം വാക്സിൻ ലഭിക്കുക.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ പുതുക്കിയ നിര്‍ദേശം അനുസരിച്ച് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ രണ്ടാമത്തെ ഡോസ് വാക്സിൻ നല്‍കൂ. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവര്‍ 4 ആഴ്ച മുതൽ 6 ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 84 ദിവസം മുതൽ 112 ദിവസം വരെ ഇടവേള സ്വീകരിച്ചാൽ കൊവിഷീൽഡ് വാക്സിൻ കൂടുതൽ ഫലപ്രാപ്തി നല്‍കുന്നുണ്ടെന്ന പഠനത്തിൻ്റെ അടിസ്ഥാനത്തിലാണിത്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടരുതെന്നും എല്ലാവര്ക്കും വാക്സിൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.