Merry Christmas 2020: മഹാമാരിക്കാലത്ത് നിയന്ത്രണങ്ങളോടെ ഒരു മെറി ക്രിസ്മസ്; അറായാം ചരിത്രവും പ്രാധാന്യവും

ലോകമെങ്ങും ഒരു മഹാമാരി പടര്‍ന്നിരിക്കുന്ന ഈ കാലത്ത് നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കുന്നത്. കേരളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മാസ്കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി കൊറോണക്കാലത്തെ ക്രിസ്മസ് ആഘോഷിക്കുമ്ബോള്‍ നഷ്ടമായി പോകുന്ന ചില നിമിഷങ്ങളുമുണ്ട്. നക്ഷത്രം തൂക്കിയും പുല്‍ക്കൂട് ഒരുക്കിയും നമ്മള്‍ എല്ലാവരും ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി പുല്‍ക്കൂട് മത്സരവും കരോള്‍ഗാന മത്സരവും എല്ലാം സംഘടിപ്പിക്കുന്നുമുണ്ട്. ചുരുക്കിപറഞ്ഞാല്‍ ഇത്തവണത്തെ ക്രിസ്മസ് ഒരു വെര്‍ച്വല്‍ ക്രിസ്മസ് ആണെന്ന് തന്നെ പറയാം.

ക്രിസ്മസിന്റെ ‘ഓളം’ കൊറോണ കൊണ്ടുപോയി ക്രിസ്മസ് എന്ന് കേള്‍ക്കുമ്ബോള്‍ നക്ഷത്രവും പുല്‍ക്കൂടും എല്ലാം മനസിലേക്ക് ഓടിയെത്തുമെങ്കിലും താളമടിച്ച്‌ കൂടെ നില്‍ക്കുന്നത് കരോളാണ്. നഗരങ്ങളിലെ കരോള്‍ അല്ല ഗ്രാമങ്ങളിലെ കരോളുകള്‍. കുഞ്ഞുവെളിച്ചവും കൈയിലേന്തി ആണു പെണും കുട്ടികളും ഒക്കെ ചേര്‍ന്ന് മലമുകളിലെ വീടുകള്‍ കയറിയിറങ്ങുന്ന കരോള്‍. എത്രയെത്ര പാട്ടുകളാണ് രാത്രിയുടെ നിശ്ബ്ദതയെ കീറിമുറിച്ച്‌ ഉണ്ണിയേശുവിന്റെ പിറവി മാലോകരെ അറിയിച്ചത്. ഏതായാലും കൊറോണ പ്രഖ്യാപിച്ചിട്ടു പോയ സാമൂഹ്യ അകലം കരോളിനെ ഒരു ഓര്‍മയാക്കി മാറ്റി.

തണുത്ത കാറ്റു വീശുന്ന ഡിസംബറിലെ രാത്രിയില്‍ പ്രായഭേദനമന്യേ പള്ളികളിലേക്ക് ആളുകള്‍ പോയിരുന്നതും ഇത്തവണ ഉണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമാണ് ദേവാലയങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

 

എന്താണ് ക്രിസ്മസിന്റെ ചരിത്രം

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഡിസംബര്‍ 25നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. നസ്രത്തില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മ ആചരണമാണ് ഓരോ ക്രിസ്മസ് ദിനവും. ക്രൈസ്തവര്‍ മാത്രമല്ല ലോകമെങ്ങുമുള്ള മുഴുവന്‍ ആളുകളും ക്രിസ്മസ് ആഘോഷമാക്കാറുണ്ട്.

ആദ്യകാലങ്ങളില്‍ ഈസ്റ്റര്‍ ആയിരുന്നു ക്രൈസ്തവര്‍ക്ക് ഇടയില്‍ വ്യാപകമായി ആഘോഷിച്ചിരുന്നത്. യേശുവിന്റെ ജനനം ആഘോഷിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടിലാണ് ക്രിസ്തുവിന്റെ ജനനവും ആഘോഷിക്കപ്പെടേണ്ടതാണെന്ന് ക്രൈ്സതവ സഭയുടെ ഔദ്യോഗിക വൃത്തങ്ങള്‍ തീരുമാനിച്ചത്. ശീതകാല ആഘോഷങ്ങളുടെ അതേ സമയത്ത് തന്നെ ക്രിസ്മസ് ആഘോഷിക്കാനും തീരുമാനിക്കുകയായിരുന്നു.

ബെത് ല ഹേമില്‍ മേരിയുടെയും ജോസഫിന്റെയും മകനായിട്ടാണ് ക്രിസ്തുവിന്റെ ജനനം. ഡിസംബര്‍ 25ന് തന്നെയാണോ ക്രിസ്തു ജനിച്ചത് എന്നതിന് ഉറപ്പൊന്നുമില്ല. ആധുനിക ഗ്രിഗോറിയന്‍ കലണ്ടര്‍ അന്ന് നിലവിലില്ലാത്തതിനാല്‍ ഇതേദിവസം തന്നെയാണം ക്രിസ്തു ജനിച്ചതെന്ന് ഉറപ്പില്ല. അക്കാര്യം വ്യക്തമാക്കുന്ന യാതൊരുവിധ രേഖയുമില്ല. ബൈബിളില്‍ ക്രിസ്തുവിന്റെ ജനനത്തീയതിയും പരാമര്‍ശിച്ചിട്ടില്ല. ആദ്യത്തെ ക്രിസ്ത്യന്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിച്ച്‌ ക്രിസ്മസ് ആഘോഷിക്കാന്‍ തീരുമാനിച്ചത്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം ജൂലിയസ് ഒന്നാമന്‍ ക്രിസ്മസ് ആചരിക്കാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഡിസംബര്‍ 24ന് ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 26 വരെ നീണ്ടുനില്‍ക്കും.

എന്താണ് ക്രിസ്മസിന്റെ പ്രാധാന്യം

വലിയ പ്രാധാന്യത്തോടെയാണ് ക്രൈസ്തവ സമൂഹം ക്രിസ്മസ് ആഘോഷിക്കുന്നത്. ലോകരക്ഷയ്ക്കായി ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതിന്റെ ഓര്‍മയാണ് ഓരോ ക്രൈസ്തവനും ക്രിസ്മസ്. സാധാരണഗതിയില്‍ പള്ളികളില്‍ പാതിരാ കുര്‍ബാനയും അതിനോട് അനുബന്ധിച്ച്‌ ക്രിസ്മസ് ആഘോഷങ്ങളും കരോളും ഉണ്ടാകും. ഇത്തവണ മഹാമാരി ആയതിനാല്‍ എല്ലാത്തിനും ഒരു നിയന്ത്രണം ഉണ്ടാകും.

Related posts

Leave a Comment