Covid Vaccine | ഫൈസറും മോഡേണയും ഉടന്‍ ഇന്ത്യയ്ക്ക് ലഭ്യമായേക്കും; തടസങ്ങള്‍ നീങ്ങിയതായി സൂചന

ന്യൂഡല്‍ഹി: അമേരിക്കയിലെ കോവിഡ് 19 വാക്സിനുകളായ ഫൈസര്‍, മോഡേണ എന്നിവ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമെന്ന് സൂചന. ഇന്ത്യയില്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്ന പ്രക്രിയ ഫൈസറിനും മോഡോണയ്ക്കുമായി വേഗത്തിലാക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയും വാക്സിന്‍ നിര്‍മ്മാതാക്കളും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് ഫൈസറും മോഡേണയും ഉടന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കുന്നത്.

ഇന്ത്യയില്‍ ഈ രണ്ട് വാക്സിനുകള്‍ക്കും അനുമതി നല്‍കുന്നതില്‍ തടസമില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് വാക്സിനുകളും നല്‍കുന്ന അമേരിക്കയും മറ്റ് രാജ്യങ്ങളും സ്വീകരിക്കുന്ന സമീപനത്തിന് അനുസൃതമായിട്ടായിരിക്കും കേന്ദ്രം അനുമതി നല്‍കുകയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഡ് -19 നെതിരെയുള്ള ഇന്ത്യയുടെ വാക്സിനേഷന്‍ പരിപാടിയില്‍ വലിയൊരു നാഴികക്കല്ല് ആയേക്കാവുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. ഫൈസര്‍, മോഡേണ വാക്സിനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതാണ്. ഈ രണ്ടു വാക്സിനുകള്‍ക്കും ഇന്ത്യയില്‍ ബ്രിഡ്ജിംഗ് ട്രയലുകള്‍ ആവശ്യമില്ലെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ബുധനാഴ്ച.

എന്നിരുന്നാലും, യു‌എസ്‌എഫ്‌ഡി‌എ, ഇ‌എം‌എ, യുകെ എം‌എച്ച്‌ആര്‍‌എ, പി‌എം‌ഡി‌എ ജപ്പാന്‍ എന്നിവ നിയന്ത്രിത ഉപയോഗത്തിനായി ഇതിനകം അംഗീകരിച്ചിട്ടുള്ളതാണ്. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗില്‍ (ഇയുഎല്‍) ഉള്‍പ്പെട്ടിട്ടുള്ള വാക്സിനുകളാണിവ. അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി ഇന്ത്യയില്‍ അംഗീകരിച്ച കോവിഡ് -19 വാക്സിനുകള്‍ക്കുമുള്ള ഇളവ് ഈ രണ്ടു വാക്സിനുകള്‍ക്കും ഉണ്ടാകും. ഇതിനോടകം ലക്ഷകണക്കിന് ആളുകള്‍ക്ക് ഫൈസറും മോഡേണയും എടുത്തിട്ടുണ്ട്.

വിദേശത്ത് വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ക്കായി പ്രാദേശിക ജനതയുടെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും വിലയിരുത്തുന്നതിന് ഇന്ത്യന്‍ പങ്കാളികളില്‍ വാക്സിന്‍ പരീക്ഷിക്കുന്നത് ഉള്‍പ്പെടുന്ന പ്രാദേശിക ക്ലിനിക്കല്‍ പരീക്ഷണങ്ങളോ ബ്രിഡ്ജിംഗ് പഠനങ്ങളോ സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ഇന്ത്യയ്ക്ക് അഞ്ചു കോടി ഡോസ് നല്‍കാന്‍ തയ്യാറാണെന്ന് ഫൈസര്‍ അനൌദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് ആശ്വാസമേകി പ്രതിദിന കേസുകള്‍ കുറയുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തില്‍ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്‍പത്തിനാല് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,83,07,832 ആയി. ഇതില്‍ 2,61,79,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 17,93,645 സജീവ കേസുകളാണുള്ളത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയര്‍ന്നു നില്‍ക്കുന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,35,102 പേരാണ് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

Related posts

Leave a Comment