മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. വാമനപുരം കിഴക്കുംകര ചരുവിള വീട്ടില്‍ സുശീലന്റെ മകന്‍ വിനയന്‍ (ഉണ്ണി) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആനാകുടി, കാഞ്ഞിരംപാറ, ചരുവിള വീട്ടില്‍ ബാലന്റെ മകന്‍ സജില്‍ കുമാറിന് ഗുരുതര പരിക്കേറ്റു.

കിളിമാനൂര്‍ സംസ്ഥാന പാതയില്‍ ഇരട്ടച്ചിറ ബിവറേജ് ഔട്ട്ലറ്റിന് മുന്‍വശത്ത് ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂരിലേക്ക് വരികയായിരുന ബൈക്ക് എതിര്‍വശത്ത് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ വിനയനേയും സജില്‍ കുമാറിനേയും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിനയനെ രക്ഷിക്കാനായില്ല.
സജില്‍കുമാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇവരെ ഇടിച്ച്‌ തെറിപ്പിച്ച ബൈക്ക് ഓടിച്ചിരുന്നയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനവും ബൈക്കുകളും ഫോറന്‍സിക് സംഘം പരിശോധിച്ചു. അന്വേഷണം ഊര്‍ജിതമാണെന്നാണ് കിളിമാനൂര്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.

Related posts

Leave a Comment