ഏഴു മാസം കെട്ടിക്കിടന്ന അരി‍ ഒറ്റയടിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഉത്തരവ്; വോട്ട് തട്ടാനുള്ള പിണറായിയുടെ നീക്കത്തിനെതിരേ അധ്യാപകര്‍

തിരുവനന്തപുരം: ഏഴ് മാസം കെട്ടിക്കിടന്ന അരി ഒറ്റയടിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്‌കൂള്‍ കുട്ടികള്‍ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധവും ഉയരുകയാണ്. അരി കൊടുത്ത് വോട്ട് പിടിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് അദ്ധ്യാപക സംഘടനകള്‍.

ഏഴുമാസം സ്‌കൂളുകളിലെ അരി വിതരണം തടഞ്ഞുവച്ച്‌ ഇപ്പോള്‍ ഒരുമിച്ചു നല്‍കിയത് മനപ്പൂര്‍വമാണെന്നാണ് ആരോപണം. സ്‌കൂളുകളില്‍ ചാക്ക് കണക്കിന് അരി കൂട്ടിയിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച്‌ പല സ്‌കൂളുകളും ഇവയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷ്യഭദ്രതാ അലവന്‍സ് എന്ന പേരിലാണ് അരിവിതരണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആറിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ മാര്‍ച്ചില്‍ത്തന്നെ വിതരണം പൂര്‍ത്തിയാക്കണമെന്ന ഉത്തരവാണ് വിവാദമായിരിക്കുന്നത്

ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായതിനാല്‍ വോട്ട് സ്വാധീനിക്കാനുള്ള നീക്കമാണെന്ന ആക്ഷേപം ശക്തമാകുകയാണ്. എന്നാല്‍ അധ്യയന വര്‍ഷം തീരുന്ന മാര്‍ച്ച്‌ 31നു മുന്‍പ് അരികൊടുത്തു തീര്‍ക്കേണ്ടതിനാലാണ് ഇപ്പോള്‍ത്തന്നെ വിതരണം ചെയ്യുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.

എന്നാല്‍ ഈ അരിവിതരണത്തിന്റെ ഉത്തരവില്‍ത്തന്നെ കിറ്റുകള്‍ വിതരണത്തിനെത്തുമെന്നും പറയുന്നുണ്ട്. 11 തരം ഭക്ഷ്യവസ്തുക്കളും അരിയും അടങ്ങുന്ന കിറ്റ് തയാറാക്കല്‍ പുരോഗമിക്കുകയാണ്. ഒരുമിച്ചു വിതരണം ചെയ്യുന്നതിനു പകരം അരിമാത്രം തിരക്കിട്ടു വിതരണം ചെയ്യുന്നതിനെതിരെയാണ് ആരോപണം ശക്തമാകുന്നത്.

Related posts

Leave a Comment