ചരിത്ര വിധി;അറിയാം 10 കാര്യങ്ങള്‍

ന്യൂഡല്‍ഹി: ചരിത്രപരമായ വിധി പ്രസ്താവത്തിലൂടെ അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനു പകരമായി പള്ളി നിര്‍മ്മാണത്തിനായി മുസ്ലീകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണമെന്നും ഉത്തരവിട്ടു. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ഐക്യകണ്ഠ്യേന ഉത്തരവിട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് ക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടി ട്രസ്റ്റ് രൂപീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
1. നിബന്ധനകള്‍ക്ക് വിധേയമായി മാത്രമെ ഹിന്ദുക്കള്‍ക്ക് ഭൂമി ലഭിക്കൂവെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. 2.77 ഏക്കര്‍ സമുച്ചയം ഉള്‍പ്പെടെയുള്ള ഭൂമി, മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറും. ക്ഷേത്ര നിര്‍മാണത്തിന്റെ നീരീക്ഷണ ചുമതല ട്രസ്റ്റിനായിരിക്കും. മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് അംഗങ്ങളെ നിയമിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

2. പള്ളി നിര്‍മ്മിക്കാനായി മുസ്ലീംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം ലഭിക്കും. തര്‍ക്ക ഭൂമിയിലെ സമുച്ചയത്തിന്റെ അന്തര്‍ഭാഗത്ത് അവകാശമുണ്ടെന്ന് തെളിയിക്കാന്‍ മുസ്ലീംകള്‍ക്ക് സാധിച്ചില്ല. അതേസമയം തര്‍ക്ക സമുച്ചയത്തിന്റെ പുറത്തുള്ള മുറ്റം ഹിന്ദുക്കളുടെ കൈവശമാണെന്നും സുപ്രീം കോടതി വിധിച്ചു.

3. കേസിലെ മൂന്ന് പ്രധാന കക്ഷികളായ രാം ലല്ലാ വിരാജ്മാന്‍, നിര്‍മ്മോഹി അഘാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് ഭൂമി പകുത്ത് നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും സുപ്രീംകോടതി വിലയിരുത്തി.

4. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എസ്‌എ ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ സംയുക്തമായാണ് വിധി പുറപ്പെടുവിച്ചത്.

5. നവംബര്‍ 17 ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് 40 ദിവസത്തെ വാദം കേട്ട ശേഷം മറ്റ് നാല് ജഡ്ജിമാരുമായി കൂടിയാലോചിച്ചാണ് വിധി പ്രഖ്യാപിച്ചത്. ഇത് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദമായിരുന്നു.

6. സന്ന്യാസി സംഘടനായായ നിര്‍മോഹി അഘാഡയ്ക്ക് പ്രതിനിധ്യം ലഭിക്കാന്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരം പ്രത്യേക പദ്ധതി ആവ്ഷ്ക്കരിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രധാന കക്ഷികളിലൊന്നായ അഘാഡയുടെ ഹര്‍ജിയും കോടതി നിരസിച്ചു. തര്‍ക്ക ഭൂമിയിലെ സമുച്ചയത്തിന്റെ അവകാശം അഘാഡ മനേജര്‍ക്കാണെന്ന വാദവും കോടതി തള്ളി. ട്രസ്റ്റ് രൂപീകരിക്കുന്നതു വരെ ഭൂമിയുടെ അവകാശം റിസീവര്‍ക്കായിരിക്കുമെന്നും കോടതി ഉത്തരവിട്ടു.

7. തര്‍ക്ക ഭൂമിയിലെ പള്ളിയില്‍ അവകാശവാദം ഉന്നയിച്ചുള്ള ഷിയ വഖഫ് ബോര്‍ഡിന്റെ വാദം അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി തള്ളി.

8. 2003 ലെ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നും കോടതി നീരീക്ഷിച്ചു. ഒഴിഞ്ഞു കിടന്ന സ്ഥലത്ത് ബാബറി മസ്ജിദ് നിര്‍മ്മിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

9. കെട്ടിടത്തിന്റെ അടിസ്ഥാന ഘടന ഇസ്ലാമിക മതത്തിന് അനുസൃതമല്ലെന്നും കോടതി പറഞ്ഞു. കരകൗശല വസ്തുക്കള്‍ക്കും വാസ്തുവിദ്യാ തെളിവുകള്‍ക്കും ഇസ്‌ലാമികേതര സ്വഭാവമുണ്ടായിരുന്നെന്നും ജസ്റ്റിസ് ഗഗോയി വായിച്ച വിധിയില്‍ വ്യക്തമാക്കി. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ടിലും അടിസ്ഥാന ഘടന ഒരുക്ഷേത്രത്തിന്റേതാണെന്ന് പറഞ്ഞിട്ടില്ല.

10. ഹിന്ദുക്കള്‍ അയോധ്യയെ ശ്രീരാമന്റെ ജന്മസ്ഥലമായാണ് കണക്കാക്കുന്നത്. ശ്രീരാമന്‍ ആന്തരിക താഴികക്കുടത്തിനു കീഴിലാണ് ജനിച്ചതെന്ന ഹിന്ദുക്കളുടെ വിശ്വാസം. ശ്രീരാമന്‍ അയോധ്യയയില്‍ ജനിച്ചെന്ന വിശ്വാസം തര്‍ക്കരഹിതമാണെന്നും കോടതി വിധിച്ചു.

Related posts

Leave a Comment