തിരുവനന്തപുരം: സിഎജിക്കെതിരേ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരേ പരാമര്‍ശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്‍ട്ട് പിഎസിക്ക് മുന്നില്‍ വരിക. ബിജെപി അംഗം ഒ.രാജഗോപാല്‍ ഉള്‍പ്പടെ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്.
സിഎജി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവിക നീതി നല്‍കിയില്ലെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന കുറ്റപ്പെടുത്തല്‍. റിപ്പോര്‍ട്ടിലെ കിഫ്ബിയെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം.
സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതാണെന്നും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തയ്യാറാക്കിയതാണെന്നും പ്രമേയത്തില്‍ പറയുന്നു. അതിനാല്‍ ഇത് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു.
അതേസമയം, പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.ഡി സതീശന് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പോലും വിമര്‍ശനങ്ങളെ സഭാസമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നിയമസഭയുടെ പാരമ്ബര്യം കാത്തുസൂക്ഷിക്കാന്‍ പ്രമേയത്തില്‍ നിന്ന് പിന്മാറാന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും വി.ഡി സതീശന് പറഞ്ഞു.