പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

പൂനെ: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്റെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ വന്‍ തീപിടിത്തം. ടെര്‍മിനല്‍ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തില്‍ ഉച്ചയ്ക്കുശേഷമാണ് തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മറ്റുളളവര്‍ക്കും വേണ്ട വാക്സിന്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. മഞ്ചിപ്രദേശത്താണ് പ്ളാന്റ് പ്രവര്‍ത്തിക്കുന്നത്.

വാക്സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നാണ് അധികൃത‍ര്‍ പറയുന്നത്. അഗ്നിബാധയില്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിനുളളില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം.അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്സിന്റെ പത്തിലധികം യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. നൂറ് ഏക്കറിനുളളിലാണ് മരുന്ന് നിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സിനൊപ്പം മറ്റുമരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

Related posts

Leave a Comment