ഡോളര്‍ കടത്ത്: പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്യും; കസ്റ്റംസ് നോട്ടിസ്

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷൈന്‍ എ ഹക്കിന് നോട്ടിസ് നല്‍കി. നയതന്ത്ര പ്രതിനിധികളല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്തിരുന്നു.

കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളുടെ അടിസ്ഥാനത്തിലാണ് ഷൈന്‍ എ ഹക്കിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. ഈ കേസിലെ പ്രധാന പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. നേരത്തെ ചോദ്യം ചെയ്ത അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനും ഷൈന്‍ ഹഖിനെതിരെ മൊഴി കൊടുത്തതായി സൂചനയുണ്ട്.

കാസര്‍ഗോട്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറായിരുന്ന കോളെജ് പ്രൊഫസറുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ഇടതുപക്ഷം തിരുവനന്തപുരത്ത് അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണറുടെ കൈയെടുക്കുമെന്നു ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. സ്വര്‍ണക്കടത്തിലും റിവേഴ്‌സ് ഹവാലയിലും പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുമെന്ന കസ്റ്റംസ് മുന്നറിയിപ്പാണ് ഇടതു സംഘടനാ നേതാക്കളെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെയും ഷൈന്‍ ഹഖിനെ ചോദ്യം ചെയ്യുകയാണ് കസ്റ്റംസ്. തങ്ങള്‍ക്കു നേര് ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ ആ കൈകള്‍ അവിടെ കാണില്ലെന്നു സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. സ്വര്‍ണക്കടത്തു കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റസംസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സംഘടനയുടെ ഭീഷണി. നോട്ടീസില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ലാലുവിന്റെ പേരെടുത്തു പറഞ്ഞിട്ടുണ്ട്.

ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ അവിടെ ഉണ്ടാകില്ലെന്ന് സംഘടന പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഭീഷണി നോട്ടീസ് പുറത്തിറക്കിയ സംഘടനാ നേതാക്കള്‍ക്കെതിരേ കസ്റ്റംസ് പരാതി നല്‍കും. സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനു പങ്കുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ് ഹരികൃഷ്ണനെ ചോദ്യം ചെയ്തു. ഹരികൃഷ്ണനെ കൈയേറ്റം ചെയ്തുവെന്ന ആരോപണവുമായിട്ടായിരുന്നു ഭീഷണി. ഇതിന് പിന്നില്‍ ഷൈന്‍ ഹഖാണെന്ന് കസ്റ്റംസ് വിലയിരുത്തുന്നുണ്ട്. ഇടത് സംഘടനയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് ഷൈന്‍ ഹഖ്. ചോദ്യം ചെയ്യലില്‍ പാളിയാല്‍ ഷൈന്‍ ഹഖിനെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം.

യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ കള്ളക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തത് ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍, ഷൈന്‍. എ.ഹഖാണെന്ന് ആരോപണം ബിജെപി ഉന്നയിച്ചിരുന്നു. നേരത്തെ ഇദ്ദേഹം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറായിരുന്നു. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറായിരിക്കെ പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും അധിക്ഷേപിച്ച്‌ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു. ഷൈന്‍ ഹഖിന്റെ തീവ്രവാദബന്ധം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അഡ്വ എസ് സുരേഷ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുകയും കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചോദികയും ചെയ്തു. ഇതേ തുടര്‍ന്ന് അന്വേഷണമുണ്ടാവുകയും ഷൈനിനെ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ പദവിയില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അധികം വൈകാതെ ഷൈന്‍. എ.ഹഖ് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കും മുകളിലുള്ള ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറായി മാറുന്ന കാഴ്ചയാണ് കണ്ടത്. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറായ ചീഫ് സെക്രട്ടറിക്ക് തൊട്ടുതാഴെയാണ് ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ പോസ്റ്റ്. നയതന്ത്ര ബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ അപേക്ഷയില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിടണം. 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള സാധനങ്ങളുള്ള പാഴ്‌സലുകള്‍ നയതന്ത്ര ചാനല്‍ വഴി നികുതി ഒഴിവാക്കി വിട്ടുനല്‍കണമെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം പറയുന്നത്. 20 ലക്ഷത്തില്‍ താഴെയുള്ളതാണെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്‍കിയാല്‍ മതിയാകും. യു എ ഇ കോണ്‍സലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയപ്പോള്‍ മുതല്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ആയ ഷൈന്‍ ഹഖ് ആണ് സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഒപ്പിട്ടു നല്‍കിയിരുന്നത്.

2018 ല്‍ പകരം വന്ന ഇപ്പോഴത്തെ ഓഫീസര്‍ ബി.സുനില്‍കുമാര്‍, കസ്റ്റംസിന് നല്‍കിയ മൊഴിയില്‍, തന്നോട് യുഎഇ കോണ്‍സലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്ന പദവി ഉപയോഗിച്ച്‌ ഷൈന്‍ ഹഖ് തന്നെയാണ് രേഖകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് എന്നാണ് സംശയം. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് മുകളില്‍ പദവി സൃഷ്ടിച്ച്‌ ഷൈന്‍ ഹഖിനെ ഇരുത്തിയതുതന്നെ ദുരുദ്ദേശമായിരുന്നു എന്നാണ് ആരോപണം. പ്രളയ സമയത്ത് വാര്‍ റൂമിലെ ഭക്ഷണത്തിന് ചെലവ് വരാവുന്ന ഒരു ലക്ഷം രൂപ സ്വന്തം പേരില്‍ തുക മുന്‍കൂര്‍ ആയി അനുവദിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയതുള്‍പ്പെടെ പല വിവാദങ്ങളിലും ഷൈന്‍ ഹഖ് ഉള്‍പ്പെട്ടിരുന്നു.

2018ല്‍ ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തിയ പ്രോട്ടോകോള്‍ ഓഫീസറെ ചീഫ് ജോ.പ്രോട്ടോകോള്‍ ഓഫീസറാക്കി നിയമിച്ചത് മുഖ്യമന്ത്രിയാണ്. ഷൈന്‍ ഹഖ് എന്ന സിപിഎമ്മിന്റെ സ്വന്തക്കാരനായ ഇയാളാണ് കസ്റ്റംസ് ക്ലിയറന്‍സില്‍ ഒപ്പുവെച്ചത്. പുതിയ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ സുനില്‍കുമാര്‍ അല്ല ഹഖ് ആണ് കസ്റ്റംസ് ക്ലിയറന്‍സില്‍ ഒപ്പുവെച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Related posts

Leave a Comment