രാമക്ഷേത്ര നിര്‍മാണത്തിന്റെ ധനസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചു, രാഷ്ട്രപതി നല്‍കിയത് 5,00,100 രൂപ

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഞ്ച് ലക്ഷത്തി നൂറുരൂപ സംഭാവന നല്‍കി. രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രഥമ പൗരനില്‍ നിന്നും ആദ്യ സംഭാവന സ്വീകരിക്കുകയായിരുന്നു. ഇതിനായി രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയായ ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തില്‍ ഒരു സംഘം അദ്ദേഹത്തെ സന്ദര്‍ശിച്ച്‌ സംഭാവന സ്വീകരിക്കുകയായിരുന്നു. രാഷ്ട്രപതി അദ്ദേഹത്തിന്റെ സ്വകാര്യ സമ്ബാദ്യത്തില്‍ നിന്നുമാണ് സംഭാവന നല്‍കിയത്.

രാഷ്ട്രപതിയെ കാണുവാനുള്ള സംഘത്തില്‍ ഗോവിന്ദ് ദേവ് ഗിരിജി മഹാരാജിന് പുറമേ വിഎച്ച്‌പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മാണ സമിതി മേധാവി വൃപേന്ദ്ര മിശ്ര, ആര്‍എസ്‌എസ് നേതാവ് കുല്‍ഭൂഷന്‍ അഹൂജ എന്നിവരുമുണ്ടായിരുന്നു. സന്ദര്‍ശന ശേഷം അലോക് കുമാറാണ് രാഷ്ട്രപതി നല്‍കിയ തുക എത്രയെന്ന് വെളിപ്പെടുത്തിയത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ ഒരു ലക്ഷത്തിന്റെ ചെക്കാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കിയത്. അടുത്തമാസം അവസാനം വരെയാണ് ധനസമാഹരണം നടത്തുന്നത്.

Related posts

Leave a Comment