‘പിടിപ്പു കേടും ഏകാധിപത്യ നിലപാടും, അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം’- സുരേന്ദ്രനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം. പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ പക്ഷങ്ങളാണ് സുരേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇരുപക്ഷവും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് വെവ്വേറെ കത്തയച്ചിട്ടുണ്ട്.

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും മാറ്റണമെന്നാണ് ഇരു കത്തുകളിലെയും പ്രധാന ആവശ്യം. തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ല. പ്രകടനപത്രിക തയ്യാറാക്കിയില്ല. സംസ്ഥാന പ്രസിഡന്റിന് പിടിപ്പുകേടും ഏകാധിപത്യ നിലപാടുമെന്നും കത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നു.

2015നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിന്റെയും വിമര്‍ശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്തതോല്‍വിയാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എല്ലാക്കാര്യങ്ങളും സുരേന്ദ്രന്‍ ഒറ്റക്ക് തീരുമാനിക്കുകയാണെന്നും ഇരുപക്ഷവും ആരോപിച്ചു.

തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, കെ.പി ശ്രീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നതുമാണ് കത്തില്‍ ശോഭാ വിഭാഗം പ്രധാനമായും പറയുന്നത്.

കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും പറയുന്നു. സുരേന്ദ്രന്റ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി തുടരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സംസ്ഥാനതലത്തില്‍ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുമ്ബ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ തീര്‍ക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല എന്ന പരാതിയും ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നു.

സ്ഥിതി തുടര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയെന്നും മുന്നറിയിപ്പ് നല്‍കുന്നു. തെരഞ്ഞെടുപ്പിന് മുമ്ബ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് സുരേന്ദ്രനെതിരെ കത്ത് നല്‍കിയിരുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം മെച്ചപ്പെട്ടതാണെന്ന് ജെ.പി നദ്ദ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഫലത്തില്‍ കേന്ദ്രം പൂര്‍ണ്ണതൃപ്തരല്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment