ആരു നേടും തിരുവനന്തപുരം കോര്‍പ്പറേഷന്‍, തീ പാറിയത് അറുപതോളം സീറ്റുകളില്‍, വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍ ഇങ്ങനെ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ആകാംക്ഷയോടെ വീക്ഷിച്ചത് തലസ്ഥാനത്തെ പോരാട്ടമായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തി ഇടതു മുന്നണിക്ക് ഒപ്പമെത്തിയ ബി ജെ പി ഇക്കുറി ഭരണം പിടിക്കുമോ എന്ന ചര്‍ച്ചയാണ് എല്ലായിടത്തും. വോട്ട് പെട്ടിയിലായതിന് ശേഷവും മുന്നണികളുടെ കൂട്ടലും കിഴിക്കലും തുടരുകയാണ്. കൊവിഡ് ഭീതിയിലും നഗരത്തില്‍ വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിന് ഒപ്പമെത്തിക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസത്തിലാണ് പാര്‍ട്ടികള്‍.

തുടര്‍ ഭരണ പ്രതീക്ഷയില്‍ ഇടത് പക്ഷം
യുവ നിരയെ അണിനിരത്തിയാണ് ഇക്കുറി സി പി എം തലസ്ഥാനത്ത് തുടര്‍ ഭരണത്തിന് വോട്ട് തേടി ഇറങ്ങിയത്. കഴിഞ്ഞ തവണ നിരവധി സീറ്റുകളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സംഭവിച്ച അപ്രതീക്ഷിത തോല്‍വിയും, യുവത്വത്തെ അണിനിരത്തി വിജയം കൊയ്ത ബി ജെ പിയുടെ തന്ത്രവും മനസിലാക്കിയാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രചരണത്തിന്റെ എല്ലാ ഘട്ടത്തിലും മേല്‍ക്കൈ നേടുവാന്‍ കഴിഞ്ഞതും, തലസ്ഥാനത്തിന്റെ മുഖമായ മന്ത്രി കടകം പള്ളി മുഴുവന്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും അനുകൂലമാവും എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. തിരുവനന്തപുരം നഗരസഭയില്‍ അഭിമാനകരമായ നേട്ടമായിരിക്കും ഇത്തവണ എല്‍ഡിഎഫ് നേടാന്‍ പോകുന്നതെന്നാണ് തിരഞ്ഞെടുപ്പ് ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബി ജെ പിക്ക് ഒന്നാമനാകാന്‍ ഒന്നിലധികം കാരണങ്ങള്‍
കഴിഞ്ഞ തവണ അപ്രതീക്ഷിതമായി തലസ്ഥാനത്തുണ്ടായ മുന്നേറ്റത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഒന്നാമനാവാന്‍ തന്നെയാണ് ഇക്കുറി ബി ജെ പി മത്സരത്തിനിറങ്ങിയത്. വരുന്ന നിയമസഭ കൂടി മനസില്‍ കണ്ട് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി. നഗര ഹൃദയഭാഗങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞപ്പോഴും പാര്‍ട്ടി ശക്തമായ അതിര്‍ത്തി പ്രദേശങ്ങളായ കഴക്കൂട്ടം, നേമം ഭാഗങ്ങളില്‍ കനത്ത പോളിംഗാണ് നടന്നത്. കഴിഞ്ഞ തവണത്തെക്കാളും മുന്നേറ്റം ഉണ്ടാകും എന്ന കണക്ക് കൂട്ടലിലാണ് ബി ജെ പിയുള്ളത്. യുഡിഎഫ് ബിജെപി ഒത്തുകളി നടന്നുവെന്ന മുന്‍ മേയര്‍ കെ ശ്രീകുമാറിന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ആരോപണം പരാജയ ഭീതി മുന്നില്‍ കണ്ടാണെന്ന് കരുതുകയാണ് പാര്‍ട്ടി നേതാക്കള്‍. സംസ്ഥാന നേതാക്കളെ ഉള്‍പ്പടെ കളത്തിലിറക്കിയത് വോട്ട് എണ്ണുമ്ബോള്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഭരണ വിരുദ്ധ വോട്ടുകള്‍ ജയപ്രതീക്ഷയുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വീഴുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്.

പ്രതീക്ഷ കൈവിടാതെ യു എഡി എഫും

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പതിവ് പോലെ തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പകുതിയോളം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമാകാന്‍ തങ്ങള്‍ക്ക് കഴിയും എന്ന വിശ്വാസമാണ് കോണ്‍ഗ്രസും പങ്കുവയ്ക്കുന്നത്. എന്നാല്‍ തീരപ്രദേശങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിന് തിരിച്ചടിയായേക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പോലെ ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുഗ്രഹമാകും എന്ന കണക്കുകൂട്ടലിലാണ് അവര്‍.

Related posts

Leave a Comment