ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന 10 കോടിയില്‍ അന്വേഷണം വേണം; പണമിടപാടില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയമെന്ന് വിജിലന്‍സ്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന കണക്കില്‍ പെടാത്ത പണം സംബന്ധിച്ച്‌ അന്വേഷണം വേണമെന്ന് വിജിലന്‍സ്. മുന്‍ മന്ത്രി വി.കെ. ഇബ്രാഹം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ വിജിലന്‍സ് കോടതില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

കണക്കില്‍പ്പെടാത്തെ 10 കോടി രൂപ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാല അഴിമതിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമായാണ് ഈ തുക കൈപ്പറ്റിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.

ചന്ദ്രികയിലെ അക്കൗണ്ടിലെ പണം സംബന്ധിച്ച്‌ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഇതിന് പിഴ അടച്ചതോടെ അന്വേഷണത്തില്‍ നിന്നും പിന്മാറി. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. പണമിടപാടില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കേസില്‍ റിമാന്‍ഡിലായി ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ വെച്ച്‌ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സാമ്ബത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

Related posts

Leave a Comment