കൊച്ചി: കുളത്തൂപ്പുഴയില്‍ ക്വാറന്‍റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍തി. ഇതേത്തുടര്‍ന്ന് കേസിലെ പ്രതിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണം നടത്താന്‍ ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
മലപ്പുറത്ത് വീട്ടുജോലിക്കാരിയായിരുന്ന യുവതി ക്വാറന്‍റീനില്‍ കഴിഞ്ഞതിന് ശേഷം കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ മൂന്നാം തിയ്യതി ഭരതന്നൂരിലെ വീട്ടിലെത്തി. അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ക്വാറന്‍റീനില് ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതി യുവതിയെ മര്‍ദ്ദിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.