മുങ്ങാന്‍ തുടങ്ങിയ ചെറുതോണി പാലത്തിലൂടെ ദുരന്തനിവാരണ സേനാംഗം കൈകളിലെടുത്തോടിയ തക്കുടു വീണ്ടും ചെറുതോണിപ്പാലത്തിലെത്തി ; ഇത്തവണ എത്തിയത് അച്ഛന്റെ കൈയും പിടിച്ച്‌

മുങ്ങാന്‍ തുടങ്ങിയ ചെറുതോണി പാലത്തിലൂടെ ദുരന്തനിവാരണ സേനാംഗം കൈകളിലെടുത്തോടിയ മൂന്നുവയസുകാരന്റെ ദൃശ്യം ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് കണ്ടത്. കേരളത്തിലെ പ്രളയദുരന്തത്തിന്റെ തീവ്രത ലോകത്തിന് മുന്നിലെത്തിച്ച ചിത്രങ്ങളിലൊന്നായിരുന്നു അത്. ഒരു വര്‍ഷത്തിനിപ്പുറം തക്കുടു വീണ്ടും ചെറുതോണി പാലത്തിലെത്തി. ഇത്തവണ അച്ഛന്റെ കൈയും പിടിച്ചാണ് എത്തിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10നായിരുന്നു ആ സംഭവം. പനിയും ശ്വാസം മുട്ടലും ബാധിച്ച തക്കുടുവിനെ ആശുപത്രിയില്‍ കൊണ്ടു പോകാനായി പിതാവ് ചെറുതോണി പാലത്തിനടുത്തെത്തി. ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറക്കുന്നതിനു തൊട്ടുമുമ്ബായതിനാല്‍ പാലത്തിലൂടെ പോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മകനെ ആശുപത്രിയിലെത്തിക്കാനായി ആ പിതാവ് കുഞ്ഞുമായി ഓടി.

ഇതുകണ്ട ദുരന്തനിവാരണ സേനയിലെ കോണ്‍സ്റ്റബിള്‍മാരായ കനയ്യകുമാറും കൃപാല്‍ സിങ്ങും പാലത്തിലേക്ക് ഓടിയെത്തി. കുഞ്ഞിനെ കനയ്യകുമാര്‍ വാങ്ങി. മിന്നല്‍ പോലെ ഓടി അക്കരെയെത്തി.

പിന്നാലെ അച്ഛനും കൃപാല്‍ സിങ്ങുമെത്തി. പൈനാവ് ജില്ലാ ആശുപത്രിയിലെത്തി തക്കുടുവിനു മരുന്ന് നല്‍കി. പ്രളയഭൂമിയിലെ ആ ധീരതയ്ക്ക്, ഊഷ്മളക്കാഴ്ചയ്ക്ക് ചെറുതോണിക്കാര്‍ സല്യൂട്ട് നല്‍കി. നിരവധിപ്പേര്‍ കനയ്യകുമാറിനെ അഭിനന്ദിച്ച്‌ രംഗത്തെത്തി.

Related posts

Leave a Comment