പൊലീസ് നിയമ ഭേദ​ഗതി പിന്‍വലിച്ച്‌ സര്‍ക്കാര്‍, നീക്കം കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ; സഭയിലെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

വ്യാപക വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നതോടെ പൊലീസ് ഭേദ​ഗതി നിയമം പിന്‍വലിച്ച്‌ മുഖ്യമന്ത്രി. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് പുറമെ സിപിഎമ്മിനുളളിലും സിപിഐയിലും വ്യാപക എതിര്‍പ്പാണ് നിയമത്തിനെതിരെ ഉയര്‍ന്നത്. പ്രതിപക്ഷവും ബിജെപിയും ഇതിനെതിരെ കോടതിയെ സമീപിക്കാനും നീക്കം നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്‌ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം എന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിപിഎമ്മിന്റെ ഔദ്യോ​ഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിയമ ഭേദഗതിക്കെതിരെയുള്ള എല്ലാ ക്രിയാത്മക നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. നിയമത്തെക്കുറിച്ച്‌ ആശങ്കകളുണ്ടെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തന്നെ വ്യക്തമാണെന്നാണ് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞത്. എല്‍ഡിഎഫ് ആശങ്കകള്‍ പരിഗണിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കുന്നതിനു തത്വത്തില്‍ തങ്ങള്‍ എതിരാണെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു. പൊലീസ് നിയമ ഭേദഗതി പ്രാവര്‍ത്തികമാകുന്ന ഘട്ടത്തില്‍ കുറവുകള്‍ പരിശോധിക്കാമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ തടയാനെന്ന പേരില്‍ പുറത്തിറക്കിയ പൊലീസ് ഭേദഗതി നിയമം എല്ലാത്തരം വിനിമയ ഉപാധികള്‍ക്കും ബാധകമാക്കിയാണ് സര്‍ക്കാരിന്റെ വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിങ്ങനെ സൈബര്‍ ഇടങ്ങളെ പ്രത്യേകിച്ച്‌ പരാമര്‍ശിക്കാതെയാണ് വിജ്‍‍ഞാപനം. ഇത് വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭീഷണി, അധിക്ഷേപം, അപമാനം, അപകീര്‍ത്തി എന്നീ ലക്ഷ്യങ്ങളോടെ ഏതു വിനിമയ ഉപാധിയിലൂടെയും മറ്റുള്ളവര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ നല്‍കാനാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. അഞ്ച് വര്‍ഷം വരെ തടവു നല്‍കണമെന്നായിരുന്നു മന്ത്രിസഭാ ശുപാര്‍ശയെങ്കിലും ഗവര്‍ണറുടെ അംഗീകാരത്തിനു ശേഷം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇത് മൂന്ന് വര്‍ഷമായി കുറച്ചിരുന്നു.

Related posts

Leave a Comment