സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം : മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. പരിശോധിച്ച സാമ്ബിളുകളില്‍നിന്ന് തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായില്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

അതേസമയം തീപ്പിടിത്തത്തെ കുറിച്ച്‌ കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റും ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റും രണ്ടു തരത്തിലുള്ള പരിശോധന നടത്തിയിരുന്നു. ഇതില്‍ കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റ് നാല്‍പ്പത്തഞ്ചോളം സാമ്ബിളുകളാണ് പരിശോധിച്ചത്. ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ് പതിനാറ് സാമ്ബിളുകളും പരിശോധിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് ഫോറന്‍സിക് പരിശോധനാഫലം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പോലീസിന്റെയും സര്‍ക്കാരിന്റെയും ആദ്യവാദം. നേരത്തെ ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപ്പിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പുതിയ വാദവുമായി പോലീസ് രംഗത്തെത്തി. പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീയാണ് ഫയലിലേക്കും മറ്റും പടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നായിരുന്നു പോലീസ് പിന്നീട് വ്യക്തമാക്കിയത്. അതേസമയം ഫാനില്‍നിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല എന്നതാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Related posts

Leave a Comment