ബോംബെ ഹൈക്കോടതി വിധിക്കെതിരെ അര്‍ണാബ് ഗോസ്വാമി സുപ്രീം കോടതിയില്‍

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസില്‍ തനിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ അര്‍ണാബ് ഗോസ്വാമി സുപ്രീംകോടതിയില്‍. നിലവില്‍ തലോജ ജയിലിലുള്ള അര്‍ണാബിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പൊലീസ് സമര്‍പ്പിച്ച റിവിഷന്‍ ഹരജി അലിബാഗ് സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ചീഫ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇടക്കാല ജാമ്യം തേടിക്കൊണ്ടുള്ള അര്‍ണാബിന്റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. അര്‍ണാബിന് സെഷന്‍ കോടതി വഴി സാധാരണ ജാമ്യം തേടാമെന്നും കേസ് അസാധാരണ പരിഗണന അര്‍ഹിക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിലവില്‍ അന്വേഷണം നടക്കുന്ന എഫ്.ഐ.ആറില്‍ ഗോസ്വാമിക്കെതിരെ ഒരു കുറ്റവും രേഖപ്പെടുത്തിയിട്ടില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ ഹരജി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഡിസംബര്‍ 10-നാണ് ഹൈക്കോടതി ഈ കേസില്‍ അടുത്ത വാദം കേള്‍ക്കുക.

ഹൈക്കോടതി ജാമ്യം നല്‍കാതിരുന്നതോടെയാണ് അഡ്വ. നിര്‍നിമേഷ് ദുബെയിലൂടെ അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നവംബര്‍ നാലിന് മുംബൈയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അര്‍ണാബ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ ആവശ്യം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

Related posts

Leave a Comment