ദുരിതാശ്വാസ ക്യാംപുകളില്‍ മാതാപിതാക്കളില്ലാതെ ഒറ്റപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം; ദത്തെടുക്കല്‍ നിയമപരമായി നടക്കട്ടെ

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുന്നതിനിടെ ദുരിതാശ്വാസ ക്യാംപുകളില്‍ മാതാപിതാക്കളില്ലാതെ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ വിവരങ്ങള്‍ സോഷ്യല്‍മീഡിയ വഴിയും അല്ലാതേയും പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹം. അഭിഭാഷകയും ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗവുമായ സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ളയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. പ്രകൃതിക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെടുന്ന കുട്ടികള്‍ സ്‌റ്റേറ്റിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവാണെന്നും അവരുടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നോക്കേണ്ടത് അതത് ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളാണെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു.
പോസ്റ്റ് ഇങ്ങനെ:

ദയവു ചെയ്ത് അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട് ക്യാമ്ബ്കളില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിശദാംശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ഇത് ബാല നീതി നിയമത്തിന്റെ 74 ആം വകുപ്പിന്റെ നഗ്നമായ ലംഘനമാണ്. പ്രകൃതിക്ഷോഭത്തില്‍പെട്ട് എല്ലാം നഷ്ടപെടുന്ന കുട്ടികള്‍ സ്റ്റേറ്റിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളാണ്. അവരുടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നോക്കേണ്ടത് അതത്‌ ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളാണ് (CWC). ഇത്തരത്തില്‍ കാണുന്ന കുട്ടികളെ കുറിച്ചുള്ള വിവരം ക്യാമ്ബ് ഭാരവാഹികള്‍ /വോളന്റീര്‍മാര്‍ CWC ക്കും പോലീസിനും അടിയന്തിരമായി കൈമാറണം. കുറഞ്ഞ പക്ഷം 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്ബറില്‍ എങ്കിലും ബന്ധപ്പെടുക. തുടര്‍ന്നുള്ള നടപടികള്‍ അവര്‍ സാധ്യമാക്കും. ഇത്തരത്തിലല്ലാതെ 18 വയസ്സിനു താഴെയുള്ള കുട്ടികളെ സ്വന്തം ഭവനത്തിലേക്ക് കൊണ്ടുപോകുന്നതോ മറ്റാര്‍ക്കെങ്കിലും കൈമാറുന്നതോ എത്ര നല്ല ഉദ്ദേശ ശുദ്ധിയോടു കൂടി ആയിരുന്നാലും മേല്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. ദത്തെടുക്കലും മറ്റും നിയമ പ്രകാരം തന്നെ ആകണം. എല്ലാവര്‍ക്കും ഇത്തരം കുട്ടികളെ സഹായിക്കാന്‍ കഴിയും പക്ഷെ അത് CWC വഴി ആകണമെന്ന് മാത്രം. പ്രളയം ബാധിച്ച ജില്ലകളിലെ CWC കളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളും എല്ലാ ക്യാമ്ബുകളും സന്ദര്‍ശിച്ചു ഇതൊന്ന് വിലയിരുത്തണം.ക്യാമ്ബില്‍ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയെയും, കുട്ടിയെ ദത്തെടുക്കാന്‍ താല്പര്യം കാണിച്ച ദമ്ബതിമാരെയും ചേര്‍ത്തുവെച്ചുള്ള ഫോട്ടോ കാര്യമായി പ്രചരിക്കുന്നത് കണ്ട് എഴുതിയതാണ്. തെറ്റാണ്. ചെയ്യരുത്. കുട്ടികള്‍ക്ക് നിയമം നല്‍കുന്ന പരിരക്ഷ നമ്മള്‍ കാറ്റില്‍ പറത്തരുത്. പോസ്റ്റിട്ടുപോയവര്‍ പിന്‍വലിക്കുമല്ലോ

https://www.facebook.com/sandhya.janardhananpillai/posts/1231963833649642

Related posts

Leave a Comment