ആത്മാഭിമാനുളള സ്‌ത്രീ ആത്‌മഹത്യ ചെയ്യുമോ?‌ ജീവിതം അവസാനിപ്പിച്ചാല്‍ തോറ്റുപോകുന്നത് കുടുംബമാണ്  ജോസ് കെ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നു. മനസ് തുറന്ന് സരിത എസ്. നായര്‍

ഇപ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ എന്റെ കുട്ടികള്‍ ഫെയ്‌സ് ചെയ്യുന്നുണ്ടെന്ന് വിവാദങ്ങള്‍ ഉണ്ടാക്കുന്ന ആരും ചിന്തിക്കുന്നില്ല. എന്റെ കുട്ടികള്‍ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കേ അറിയാവൂ. എന്റെ വീട്ടിലെ നാല് ചുമരുകള്‍ക്കുളളില്‍ എന്ത് സംഭവിക്കുന്നുവെന്ന് എനിക്കേ അറിയാവൂ. അവര്‍ നല്‍കുന്ന മാനസിക പിന്തുണയാണ് ഞാന്‍ ജീവിച്ചിരിക്കാനുളള കാരണം. മുല്ലപ്പളളി പറഞ്ഞതുപോലെ ആത്മാഭിമാനുളള സ്‌ത്രീ ആത്‌മഹത്യ ചെയ്യുമോയെന്ന് ഒരുപാട് തവണ എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിനോടൊപ്പം തോറ്റുപോകുന്നത് ഞാന്‍ ജനിപ്പിച്ച എന്റെ മക്കളും എന്നെ ജനിപ്പിച്ച എന്റെ അമ്മയുമാണ്. ആ ഒരൊറ്റ ചിന്തയിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്.
സ്വര്‍ണക്കടത്ത് ഒരു കളളക്കടത്തായാണ് ഞാന്‍ കാണുന്നത്. അത് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. അറിഞ്ഞുകൊണ്ട് ചെയ്യുന്ന ക്രൈമാണത്. ഒരു പ്രോജക്‌ടുമായി വന്ന് ആ കമ്ബനി റണ്‍ ചെയ്‌ത് കൊണ്ടു പോകാന്‍ വന്നയാളാണ് ഞാന്‍.

അതൊരു കളളക്കടത്ത് ആയിരുന്നില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സോളാര്‍ കേസും സരിത എസ്. നായരും ചര്‍ച്ചാവിഷയമാവുകയാണ്. സ്വര്‍ണക്കടത്തും ലൈഫ് മിഷനും മയക്കുമരുന്ന് കേസിനെയുമൊക്കെ പ്രതിരോധിക്കാന്‍ സോളാര്‍ കേസിനെ പൊടിതട്ടിയെടുക്കാനുളള നീക്കമാണ് സി.പി.എം നടത്തുന്നത്. അതിനിടെ മുല്ലപ്പളളിയുടെ നാവില്‍ നിന്ന് സരിതക്കെതിരെ വീണ പ്രയോഗം ഇടതുമുന്നണിക്ക് പിടിവളളിയായി. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ സോളാര്‍ നായിക സരിത എസ്. നായര്‍ ‘ഫ്ളാഷി”നോട് മനസ് തുറക്കുന്നു.

തിരഞ്ഞെടുപ്പ് കാലം അടുക്കുമ്ബോള്‍ മാത്രമാണ് സരിത നായരും സോളാര്‍ കേസും പൊങ്ങിവരുന്നതെന്നാണ് പ്രധാന ആക്ഷേപം. ആ സമയത്ത് മാത്രമാണ് സി.പി.എം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ആ വാദത്തോട് സരിത യോജിക്കുന്നുണ്ടോ?

തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ പ്രാധാന്യം കിട്ടും. ഈ പറഞ്ഞ സോളാര്‍ കേസും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കാലങ്ങളായി വളരെ സൈലന്റായിട്ട് നടക്കുകയാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ചെറിയൊരു മൂവ്‌മെന്റ് പോലും രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയില്‍വരും. മാദ്ധ്യമങ്ങളുടെ മുമ്ബിലേക്ക് ഞാനായിട്ട് പോവുന്നതല്ല. ഇന്നേ വരെ ഒരു മാദ്ധ്യമപ്രവര്‍ത്തകനോടും സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെയടുത്ത് ചോദിക്കുന്നതിനുളള മറുപടികള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ സോളാര്‍ കേസ് മറ്റുളളവര്‍ പോയിന്റ് ഔട്ട് ചെയ്‌ത് കൊണ്ടുവരുന്നതാണ്.

സോളാര്‍ കേസിന്റെ അന്വേഷണത്തില്‍ തൃപ‌്‌തയാണോ? നീതി കിട്ടുമെന്ന് വിശ്വസിക്കുന്നുണ്ടോ?

ഈ കേസില്‍ ഇടപെട്ടവരെല്ലാം സമുന്നതരായ നേതാക്കളായിരുന്നു. ഞാന്‍ കേസ് കൊടുത്തവര്‍ ആരും തന്നെ സമൂഹത്തിലെ സാധാരണക്കാരല്ല. ഒരു നാട് ഭരിച്ചിരുന്ന ആള്‍ക്കാര്‍ക്കെതിരെയാണ് ഞാന്‍ കേസുമായി മുന്നോട്ട് വന്നത്. സ്വാഭാവികമായും അന്വേഷണത്തില്‍ കാലതാമസമുണ്ടാകും. കാരണം എതിര്‍ഭാഗത്ത് നില്‍ക്കുന്നത് കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി ഉള്‍പ്പടെയുളളവരാണ്. അന്വേഷണത്തില്‍ പിഴവുണ്ടായാല്‍ അതിനെ രാഷ്ട്രീയ ആയുധമാക്കി അവര്‍ ചെയ്‌ത കുറ്റത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ മാത്രമേ നേതാക്കള്‍ ശ്രമിക്കുകയുളളൂ. അത് അറിയാം എന്നുളളത് കൊണ്ടാണ് ഞാന്‍ സൈലന്റായിരിക്കുന്നത്.

അന്ന് സരിത ആരോപണം ഉന്നയിച്ച പല നേതാക്കളും ഇന്ന് സമൂഹത്തില്‍ കുറച്ചുകൂടി ഉയര്‍ന്ന പൊസിഷനിലാണ്. എന്നാല്‍ മോശപ്പെട്ട ജീവിത സാഹചര്യമുണ്ടായത് സരിതയ്‌ക്കാണ്. സരിത ഒരു സ്‌ത്രീയായത് കൊണ്ടാണ് സമൂഹം ഈ രീതിയില്‍ കണ്ടത് എന്ന വിഷമമുണ്ടോ?

മറ്റ് പാര്‍ട്ടികളില്‍ ആരോപണം ഉണ്ടാകുന്ന വ്യക്തിയെ മാറ്റി നിര്‍ത്തി അവര്‍ക്കെതിരെ അന്വേഷണം നടത്തുന്ന ഒരു സമ്ബ്രദായമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അങ്ങനെയൊരു സിസ്റ്റമില്ല. അവിടെ ആരോപണം ഉയരുന്ന ആളിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. ഇരയാക്കപ്പെട്ട സ്‌ത്രീയെ എത്രത്തോളം മോശമാക്കാമോ അത്രത്തോളം അവര്‍ അപഹസിക്കും. മറ്റ്‌ പല വേലകളും കാണിക്കും. എന്റെ വാട്‌സാപ്പില്‍ വന്ന വീഡിയോ ഉള്‍പ്പടെയുളള കാര്യങ്ങളാണ് ഞാന്‍ സൂചിപ്പിക്കുന്നത്. അത് ഇവിടെ മാത്രമല്ല. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിയായിട്ടുളള ഇന്ത്യയിലെ മറ്ര്‌ പീഡന കേസുകള്‍ എടുത്ത് നോക്കിയാലും ഇങ്ങനെ തന്നെയാണ്.

അപ്പുറത്തുളളതെല്ലാം കോണ്‍ഗ്രസുകാരയതു കൊണ്ട് തന്നെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഭാഗത്ത് നിന്ന് പ്രത്യേകമായൊരു താത്പര്യം കാണും. അവരുടെ ഭാഗത്ത് നിന്നുളള സമ്മര്‍ദ്ദം സരിത നേരിടുന്നുണ്ടോ?

ഞാന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല. രാഷ്ട്രീയമല്ല എനിക്ക് പ്രധാനം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ക്കെതിരെയാണ് എനിക്ക് സംസാരിക്കേണ്ടി വന്നത്. അതുകൊണ്ട് സ്വാഭാവികമായും കോണ്‍ഗ്രസുകാര്‍ക്കെതിരെ വരുന്ന വിഷയം മറ്റ് പാ‌ര്‍ട്ടിക്കാര്‍ ഉപയോഗിക്കും. ആ രാഷ്ട്രീയത്തില്‍ എനിക്ക് പങ്കില്ല. അത് അവര്‍ തമ്മിലുളള വിഷയമാണ്.

സരിത ഇപ്പോള്‍ എവിടെയാണ് ? മക്കളൊക്കെ എന്ത് ചെയ്യുന്നു? ഈ വിവാദങ്ങളൊക്കെ കാണുമ്ബോള്‍ അവര്‍ എന്ത് പറയുന്നു?

ഞാന്‍ തമിഴ്‌നാട്ടിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. കൂടുതല്‍ സമയവും എന്റെ ജോലിയുമായി ബന്ധപ്പെട്ട തിരക്കിലാണ്. കാരണം എനിക്ക് എന്റെ വയസായ അമ്മയും കുട്ടികളുമുണ്ട്. ജോലി ചെയ്‌തില്ലെങ്കില്‍ എനിക്ക് അവരെ സംരക്ഷിക്കാനാകില്ല. ഇപ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ എന്റെ കുട്ടികള്‍ ഫെയ്‌സ് ചെയ്യുന്നുണ്ടെന്ന് വിവാദങ്ങള്‍ ഉണ്ടാക്കുന്ന ആരും ചിന്തിക്കുന്നില്ല. എന്റെ കുട്ടികള്‍ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കേ അറിയാവൂ. എന്റെ വീട്ടിലെ നാല് ചുമരുകള്‍ക്കുളളില്‍ എന്ത് സംഭവിക്കുന്നുവെന്ന് എനിക്കേ അറിയാവൂ. അവര്‍ നല്‍കുന്ന മാനസിക പിന്തുണയാണ് ഞാന്‍ ജീവിച്ചിരിക്കാനുളള കാരണം. മുല്ലപ്പളളി പറഞ്ഞതുപോലെ ആത്മാഭിമാനുളള സ്‌ത്രീ ആത്‌മഹത്യ ചെയ്യുമോയെന്ന് ഒരുപാട് തവണ എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിനോടൊപ്പം തോറ്റുപോകുന്നത് ഞാന്‍ ജനിപ്പിച്ച എന്റെ മക്കളും എന്നെ ജനിപ്പിച്ച എന്റെ അമ്മയുമാണ്. ആ ഒരൊറ്റ ചിന്തയിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്. എന്റെ മകന്‍ പ്ലസ്‌ടുവിന് പഠിക്കുകയാണ്. മകള്‍ അ‌ഞ്ചാം ക്ലാസിലാണ്. അമ്മയ്‌ക്ക് എഴുപത് വയസായി, റിട്ടയേഡ് ടീച്ചറാണ്.

സോളാര്‍ കേസിന് സമാനമായി എല്‍.ഡി.എഫ് ഭരണത്തില്‍ കേരള രാഷ്ട്രീയത്തിലുണ്ടായ വിവാദമാണ് സ്വര്‍ണക്കടത്ത് കേസ്. ദൂരെ മാറി നിന്ന് ഇതൊക്കെ കാണുമ്ബോള്‍ എന്താണ് തോന്നുന്നത്?

ഒരു സ്ത്രീ ഇത്തരമൊരു കേസില്‍ ഉണ്ടെങ്കില്‍ അത് വേഗം ജനങ്ങളുടെ ശ്രദ്ധയില്‍ പതിയുമെന്ന് മനസിലാക്കണം. ഇതിനെക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുളള വ്യക്തിയായിരുന്നു എന്റെ കേസില്‍ ബിജു രാധാകൃഷ്‌ണന്‍. ആരും ബിജു രാധാകൃഷ്‌ണന്റെ പിറകെ പോയി ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, അതിനകത്ത് പെട്ട് പോയ ഒരു സ്ത്രീയെന്ന നിലയില്‍ അന്നും ഇന്നും എന്നെ കീറിമുറിക്കുകയാണ് സമൂഹം. അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി അതുമാറി. സ്വര്‍ണക്കടത്ത് ഒരു കളളക്കടത്തായാണ് ഞാന്‍ കാണുന്നത്. അത് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. അറിഞ്ഞുകൊണ്ട് ചെയ്യുന്ന ക്രൈമാണത്. ഒരു പ്രോജക്‌ടുമായി വന്ന് ആ കമ്ബനി റണ്‍ ചെയ്‌ത് കൊണ്ടു പോകാന്‍ വന്നയാളാണ് ഞാന്‍. അതൊരു കളളക്കടത്ത് ആയിരുന്നില്ല. എന്നാല്‍ ഉന്നതന്മാര്‍ ഉള്‍പ്പെടുമ്ബോള്‍ അതില്‍ നിറം പിടിച്ച കഥകളുണ്ടാകും. ഇവിടെ ഒരാളും തന്നെ ഉപയോഗിച്ചു എന്നൊരു പരാതി സ്വപ്‌ന നല്‍കിയിട്ടില്ല. എന്റെ കേസില്‍ എന്നെ അവര്‍ ചൂഷണം ചെയ്‌തു. അതാണ് സോളാര്‍ കേസിലെ വലിയൊരു സംഭവമായി മാറിയത്. അല്ലാതെ നിക്ഷേപകരുമായുളള വിഷയമല്ല. എന്റെ പരാതികള്‍ക്കാണ് നിറം കലര്‍ന്നത്. എന്നെ പോലെ മറ്റൊരു സ്ത്രീ ഇന്ന് ഉന്നതബന്ധങ്ങളുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. അവരുടെ ബന്ധങ്ങള്‍ക്ക് അധികം നിറം പിടിപ്പിക്കുന്ന കഥകള്‍ വന്നിട്ടില്ല. എങ്കിലും ഒരു സ്ത്രീ ഉണ്ടായിരുന്നതുകൊണ്ട് തന്നെ സ്വര്‍ണക്കടത്തിന് മറ്റൊരു മാനം വന്നിട്ടുണ്ട്.

അന്ന് യു,ഡി.എഫിലുണ്ടായിരുന്ന ജോസ് കെ. മാണിയും ഗണേശ് കുമാറുമെല്ലാം ഇന്ന് എല്‍.ഡി.എഫിന്റെ ഭാഗമാണ്.

ഗണേശ് കുമാറിനെതിരെ ഞാന്‍ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാല്‍, ജോസ് കെ. മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഞാന്‍ ഉറച്ച്‌ നില്‍ക്കുന്നു. ബാക്കിയൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതില്‍ സരിതയ്‌ക്ക് ഇടപെടാനാകില്ല. എന്നാല്‍ ഉന്നയിച്ച പരാതികളെല്ലാം പരാതികള്‍ തന്നെയാണ്. അതില്‍ നിന്ന് പിന്നോട്ട് പോകില്ല.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ അടുത്തെത്തി നില്‍ക്കുകയാണ്. മത്സര രംഗത്ത് സരിതയുണ്ടാകുമോ?

ഇല്ല. ആ മത്സരത്തില്‍ രാഹുല്‍ഗാന്ധിയെ അവരുടെ പാര്‍ട്ടിയ്‌ക്കകത്ത് എന്ത് സംഭവിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. അവരുടെ പാര്‍ട്ടി എവിടെയെത്തി നില്‍ക്കുന്നുവെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ മത്സരിച്ചത്. പക്ഷേ, അമേഠിയില്‍ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് പഠിക്കാന്‍ സാധിച്ചു. 25 വര്‍ഷങ്ങള്‍ക്കും മുമ്ബ് രാഹുല്‍ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി എന്തുണ്ടാക്കിയോ ആ റോഡുകള്‍ മാത്രമേ അന്നും അവിടെ ഉണ്ടായിരുന്നുളളൂ. പിന്നീടുളള സ്ഥിതി എനിക്കറിയില്ല. തിരഞ്ഞെടുപ്പ് നടന്ന സമയത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ വീടുകളും ഗോതമ്ബിന്റെ ചണ്ടി കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയുമൊക്കെയായിരുന്നു അവിടെ. നല്ലൊരു ചികിത്സയ്ക്ക് ലഖ്നൗവിലുളള ആശുപത്രിയിലേക്കാണ് അവര്‍ക്ക് പോകേണ്ടത്. 40 വര്‍ഷത്തോളം കോണ്‍ഗ്രസ് കൈയടക്കിയ അമേഠിയില്‍ ഒരു വികസനവും ഉണ്ടായിരുന്നില്ല. വയനാട്ടില്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം എന്താകുമായിരുന്നു? രാഹുലിന്റെ വാക്കുകള്‍ക്കായി ഇന്ന് കാതോര്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ പോലും അദ്ദേഹത്തെ പിന്തുണയ്‌ക്കുമായിരുന്നില്ല. അദ്ദേഹം തിരിഞ്ഞ് നോക്കേണ്ട സമയമായി. സ്വന്തം പാര്‍ട്ടിയില്‍ എന്താണ് സംഭവിക്കുന്നതെന്നും ഈ നേതാക്കന്മാര്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം മനസിലാക്കണം. അവരുടെ ചൂഷണങ്ങളുടെ കാറ്റഗറിയില്‍ എന്തൊക്കെയാണ് ഉളളതെന്നും രാഹുല്‍ മനസിലാക്കണം.

Related posts

Leave a Comment