ലൈസൻസില്ലാതെ വീട്ടിലെ കേക്ക് നിർമാണം, വിൽപ്പന; 5 ലക്ഷം പിഴയും 6 മാസം തടവും

തിരുവനന്തപുരം∙ കോവിഡ് കാലത്ത് ജീവിതമാർഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത്. 2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതൽ പേർ മനസിലാക്കി തുടങ്ങിയത്. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളിൽ കേക്കും ഭക്ഷ്യവസ്തുക്കളും നിർമിക്കാൻ തുടങ്ങി. മാർച്ചിനുശേഷം 2300 റജിസ്റ്റേഷനാണ് നടന്നത്. എന്നാൽ, ഇപ്പോഴും ലൈസൻസും റജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. പലർക്കും നിയമത്തെക്കുറിച്ച് ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങൾ വിറ്റാൽ എന്താണ് പ്രശ്നമെന്നാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് അവർ ചോദിക്കുന്നത്. 12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്‍സ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിറജിസ്ട്രേഷൻ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ റജിസ്റ്റർ ചെയ്യാം. നടപടിക്രമങ്ങള്‍ എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്തുറജിസ്ട്രേഷൻ പൂർത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേഉത്തരവാദിത്തം നിർമാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസിൽനിന്നാണ് ലൈസൻസും റജിസ്ട്രേഷനും നൽകുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.
പിഴ ഇങ്ങനെ – ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ചാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും ∙ മായം ചേർത്ത ആഹാരം വിൽപ്പന നടത്തിയാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയിൽ ശിക്ഷയും പിഴയും ∙ ലേബൽ ഇല്ലാതെ വിൽപ്പന നടത്തിയാൽ 3 ലക്ഷം പിഴ ∙ ഗുണമേൻമയില്ലാതെ വിൽപന നടത്തിയാൽ 5 ലക്ഷം പിഴ

Related posts

Leave a Comment