കോവിഡ് രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ: നഴ്സിങ് ഓഫിസറുടെ ശബ്ദരേഖ പുറത്ത്

കൊച്ചി: കോവിഡ് കാലത്ത് നഴ്സിങ്് അനാസ്ഥമൂലം കേരളത്തില്‍ രോഗികള്‍ മരിക്കുന്നുണ്ടോ. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിങ് ഓഫീസറുടെ ഓഡിയോ പ്രചരിച്ചത് കേരളത്തെ ഞെട്ടിക്കയാണ്.

കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗമാണ് പുറത്ത് വന്നത്. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച്‌ ആര്‍എംഒ നഴ്സിങ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. നഴ്സുമാരുടെ അശ്രദ്ധകൊണ്ട് പലര്‍ക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്.

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജന്‍ മാസ്‌ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെന്റിലേറ്റര്‍ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങള്‍ കണ്ടെത്തിയ ഡോക്ടര്‍മാര്‍ നഴ്സുമാരെ സഹായിക്കാന്‍ ഇതു വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.കോവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണത്തെക്കുറിച്ചും ജലജ ദേവി പ്രത്യേകം സൂചിപ്പിക്കുന്നു.

‘വാര്‍ഡിലേക്ക് മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട രോഗി അശ്രദ്ധമൂലമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ ഇടപെട്ട് വിവരങ്ങള്‍ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാല്‍ മാത്രമാണ് ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും ജലജ ദേവി പറയുന്നു. ഹാരിസിന്റെ മരണത്തില്‍ ബന്ധുക്കള്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹാരിസിന്റെ ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കോവിഡ് ചികിത്സ രംഗത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഇത്തരത്തിലൊരു സന്ദേശം വന്നത് ഏറെ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദേശത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും അതില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. അതിനിടെ ആരോപണത്തെ കുറിച്ച്‌ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

വിവാദ ഓഡിയോയുടെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്

‘പല രോഗികളുടെ ഓക്സിജന്‍ മാസ്‌ക്കുകള്‍ വേറെ എവിയൊണ് കിടക്കുന്നത്. ഓക്സിജന്‍ നല്‍കുന്ന പേഷ്യന്‍സിന്റെ മാസ്‌ക്കുകള്‍ ഒക്കെ പ്രോപ്പറയാണോ ഇരിക്കുന്നതെന്ന് ഒന്ന് ശ്രദ്ധിക്കണം. ഇന്ന് പല രോഗികളുടെയും മാസ്‌ക്കുകള്‍… സൂപ്പര്‍വിഷന് കയറിയിട്ട് ഡോക്ടേഴ്സ് അത് കണ്ടിട്ട് റിപ്പോര്‍ട്ട് ചെയ്യുകയാണെന്നാണ് പറയുന്നത്.

പല രോഗികളുടെയും ഓക്സിജന്‍ മാസ്‌ക്കുകള്‍ വേറെ എവിടെയോ കിടക്കുകയായിരിക്കും. ശരിക്കും മൂക്കിന്റെ അടുത്തൊന്നുമല്ല ഇരിക്കുന്നത്. ചുമ്മാ മാറിക്കിടക്കുന്ന അവസ്ഥയാണ്. വെന്റിലേറ്ററിന്റെ ട്യൂബിങ്ങ്സ് ഒക്കെ ശരിയാണോ എന്ന് നിങ്ങള്‍ ഇടക്കൊന്ന് ചെക്ക് ചെയ്യണം. ഐസിയുവില്‍ ഒക്കെയുള്ളവര്‍ കൃത്യമായി ചെക്ക് ചെയ്യണം. അങ്ങനെ ഒരു വീഴ്ച കൊണ്ട് പല പേഷ്യന്‍സും ഡെത്തായി പോയിട്ടുണ്ട്. ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പക്ഷേ അതൊന്നും നമ്മുടെ വീഴ്ചയായി അവര്‍ കാണുകയോ, ശിക്ഷണ നടപടികള്‍ ഒന്നും എടുക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ്, നമ്മള്‍ കഷ്ടപ്പെടുന്നുണ്ട്. പക്ഷേ നമ്മുടെ ഭാഗത്തുനിന്ന് ഇതുപോലെയുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അത് അവര്‍ കൃത്യമായി നമ്മോളോട് പറഞ്ഞിട്ടുമുണ്ട്. ഇന്നയിന്ന പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ട് നിങ്ങള്‍ സ്റ്റാഫ് ഒന്നു കൂടെ ശ്രദ്ധിക്കണം. അങ്ങനെ ഒരു വീഴ്ച, നിങ്ങളുടെ ഭാഗത്തുനിന്ന് വരാതെ നോക്കണം.

എന്തെങ്കിലും കഷ്ടകാലത്തിന് വന്ന് പിടിച്ചുപോയാല്‍ ആകെ പ്രശ്നമാവും. ഹാരീസ് എന്നു പറയുന്ന പേഷ്യന്റ് ശരിക്കും വെന്റിലേറ്റര്‍ ട്യൂബിങ്ങ്സ് മാറിക്കിടന്നതാണ്.., വാര്‍ഡിലേക്ക് മാറ്റനായ പേഷ്യന്റാണ്. ആ പേഷന്റ് ഡെത്തായിപ്പോയെന്ന് അവരുടെ ആളുകള്‍ പരാതി പറയുന്നുണ്ട്. ഡോക്ടര്‍മാര്‍ നമ്മളെ പ്രൊട്ടക്റ്റ് ചെയ്യാന്‍ വേണ്ടി വേറെ കാര്യങ്ങള്‍ ഒന്നും പുറത്ത് വിടാത്തതുകൊണ്ടാണ്, നമ്മള്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അത് വലിയ വിഷയം ആയി മാറിയേനെ. അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ നമ്മള്‍ ഒന്നുകൂടി ശ്രദ്ധിക്കണം. വെന്റിലേറ്ററില്‍ കിടക്കുന്ന പേഷ്യന്റിന്റെ സാച്ചുറേഷന്‍ ഒക്കെ ഒന്നുകൂടി ശ്രദ്ധിക്കണം. ‘.

Related posts

Leave a Comment