അറസ്റ്റിനു തടയിടാൻ ശിവശങ്കര്‍; മുന്‍കൂര്‍ ജാമ്യം തേടിയേക്കും: കടുപ്പിച്ച് കസ്റ്റംസും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത്. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും നോട്ടീസ് നല്‍കിയപ്പോഴെല്ലാം ഹാജരായെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റിനുള്ള ശ്രമം നടക്കുന്നുവെന്നും വിശദീകരിക്കുന്നു. അതിനാല്‍ ഉടന്‍ തന്നെ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതോടെ രണ്ട് ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്നത് ജാമ്യ ഹര്‍ജി നല്‍കാനാണെന്ന വാദവും ബലപ്പെടുകയാണ്. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം.

അതിനിടെ ഓര്‍ത്തോ ഐസിയുവിലുള്ള ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംആര്‍ഐ പരിശോധനയും ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ പരിശോധനയും ഇന്ന് നടക്കും. അതില്‍ കുഴപ്പമൊന്നുമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയാല്‍ ചികില്‍സാ വിവരങ്ങള്‍ കോടതി പരിശോധിക്കും. അതുകൊണ്ട് കൂടിയാണ് ശിവശങ്കറിനെ രോഗമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ആശുപത്രി എത്തുന്നത്. ഉച്ച കഴിഞ്ഞ് മൂന്നിനു മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനമെടുക്കും. അപ്പോഴേക്കും ജാമ്യ ഹര്‍ജി നല്‍കാന്‍ ശിവശങ്കറിനാകും. അതുവരെ ശിവശങ്കര്‍ ഐസിയുവില്‍ തുടരും. അതിനിടെയാണ് ജാമ്യ ഹര്‍ജിയുമായി ശിവശങ്കര്‍ കോടതിയില്‍ എത്തുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കിയത്.

മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ 10.15ന് കോടതി കേസ് വിളിച്ചു തുടങ്ങുന്ന സമയത്ത് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ച കാര്യവും അത് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിക്കും. തുടര്‍ന്ന് കോടതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. പലകാര്യങ്ങളിലും ശിവശങ്കര്‍ മൗനം പാലിക്കുന്ന കാര്യവും കസ്റ്റംസ് കോടതി മുമ്ബാകെ ചൂണ്ടിക്കാണിക്കും. കസ്റ്റംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാറാണ് കോടതിയില്‍ ഹാജരാകുക.

കസ്റ്റംസ് ആവശ്യപ്രകാരം ശിവശങ്കറിനു സുരക്ഷ ഒരുക്കാന്‍ സിആര്‍പിഎഫ് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ ഇതു ബുദ്ധിമുട്ടാകുമെന്നായിരുന്നു മറുപടി. ഇതോടെ കസ്റ്റംസിന്റെ ഈ നീക്കവും പൊളിഞ്ഞു. ശിവശങ്കറിനെതിരെ കേസ് ഒന്നും ചാര്‍ജ് ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാത്തതിനാല്‍ അതിന് അപ്പുറത്തേക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിഞ്ഞതുമില്ല. ഇതോടെ പൊലീസിന്റെ സുരക്ഷയില്‍ ഐസിയുവില്‍ കിടക്കാന്‍ ശിവശങ്കറിനായി. മഫ്തി പൊലീസിനെയാണ് ആശുപത്രിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഓര്‍ത്തോ ഐസിയുവില്‍ സംഭവിക്കുന്നത് എന്തെന്ന് ആര്‍ക്കും അറിയില്ല. അതിവിശ്വസ്തര്‍ മാത്രമാണ് അവിടെയുള്ളത്.

അതിനിടെ ശിവശങ്കര്‍ ഇഡിക്ക് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു വരികയും ചെയ്തു. സാമ്ബത്തിക കാര്യങ്ങളില്‍ സ്വപ്നയെ നിയമപരമായി സഹായിക്കാനാണു തന്റെ അടുത്ത സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു പറഞ്ഞിരുന്നതെന്നും അദ്ദേഹത്തിന്റെ കൂടി സംയുക്ത ഉടമസ്ഥതയില്‍ ലോക്കര്‍ തുറന്ന് പണം സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഇഡിക്കു നല്‍കിയ മൊഴിയില്‍ ശിവശങ്കര്‍ പറയുന്നു. അതിനിടെ ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ കസ്റ്റംസ് തുടര്‍ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ജാമ്യത്തിനുള്ള ശ്രമം.

വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം ഉടന്‍ കൂടെച്ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറില്‍ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. അപ്രതീക്ഷിതനീക്കത്തില്‍ അദ്ദേഹം അറസ്റ്റ് ഭയക്കുകയും ചെയ്തു. കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കാത്തവിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകീട്ട് കോടതിസമയം കഴിഞ്ഞശേഷമാണ് കസ്റ്റംസ് എത്തിയത്. ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന്റെ നില തൃപ്തികരമാണെന്നും ഒരുദിവസം നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നത്.

രാത്രിതന്നെ ശിവശങ്കറെ കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ തങ്ങിയശേഷമാണ് കസ്റ്റംസ് സംഘം മടങ്ങിയത്. അടുത്ത ദിവസം പി ആര്‍ എസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതോടെ കസ്റ്റംസിന് ഇടപെടലുകള്‍ അസാധ്യവുമായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശിവശങ്കറിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെങ്കിലും കടുത്ത പുറംവേദനയെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുകയാണ്. അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ആശുപത്രിവാസമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

Related posts

Leave a Comment