കൊല്ലപ്പെട്ട ഹാത്‌റാസ് പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ ബന്ധം; ഫോണ്‍ രേഖകള്‍ പുറത്തുവിട്ട് യുപി പോലീസ്

ലഖ്‌നൗ: ( 07.10.2020) കൊല്ലപ്പെട്ട ഹാത്‌റാസ് പെണ്‍കുട്ടിയുടെ കൂട്ടപീഡനത്തിന് പിന്നില്‍ ജാതി വിവേചനമാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ യുപി പോലീസ്. പെണ്‍കുട്ടി തന്റെ സഹോദരന്റെ ഫോണില്‍ നിന്ന് പ്രതികളിലൊരാളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനായി പെണ്‍കുട്ടിയും പ്രതിയും തമ്മിലുള്ള മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ യുപി പോലീസ് പുറത്തുവിട്ടു. സഹോദരന്റെ ഫോണില്‍ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ കൊല്ലം ഒക്ടോബര്‍ 13 മുതല്‍ 104 തവണയാണ് ഇരുവരും ഫോണ്‍വഴി സംസാരിച്ചത്. പ്രതികളും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ വിവരങ്ങളെന്നാണ് പോലീസ് പറയുന്നത്. ഈ കോളുകള്‍ പലതും പോയിരിക്കുന്നത് പെണ്‍കുട്ടിയുടെ ഗ്രാമത്തിന് രണ്ടുകിലോമീറ്റര്‍ സമീപത്തുള്ള ചാന്ദ്പായിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ നിന്നാണ്.

പെണ്‍കുട്ടിയുടെ സഹോദരന്റെ ഫോണില്‍ നിന്ന് മുഖ്യപ്രതിയായ സന്ദീപിനെ 62 തവണയും വിളിച്ചിട്ടുണ്ട്. കൂടാതെ 42 തവണ സന്ദീപിന്റെ ഫോണില്‍ നിന്ന് തിരിച്ചും കോളുകള്‍ വന്നുവെന്നും കോള്‍ റെക്കോര്‍ഡുകള്‍ ചൂണ്ടിക്കാട്ടി യുപി പോലീസ് വിശദീകരിക്കുന്നു.

അതേസമയം സന്ദീപും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രതികളുടെ ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപയോഗപ്പെടുത്തുകയാണ്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതികളെ അനുകൂലിക്കുന്ന ഉന്നത ജാതിക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Related posts

Leave a Comment